തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ കെടിയു താത്ക്കാലിക വിസിയായി സ്ഥാനമേറ്റതിൽ സിസ തോമസിനോട് നാളെ ഹിയറിങിന് ഹാജരാകാൻ നിർദേശം. വിസി നിയമനത്തിൽ ചട്ടലംഘനം ആരോപിച്ച് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസാ തോമസ് നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നു. സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്ന് ട്രൈബൂണൽ അറിയിച്ചതിന് പിന്നാലെയാണ് വിരമിക്കൽ ദിനമായിട്ടും നാളെ രാവിലെ 11.30ന് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് മുൻപാകെ ഹാജരാകാൻ അറിയിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് സിസാ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. സർക്കാർ ഉദ്യോഗസ്ഥയെന്ന നിലയിൽ ചട്ടലംഘനം നടത്തിയതിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സിസ നൽകിയ ഹർജിയിൽ ഒരാഴ്ചക്കകം മറുപടി നൽകണമെന്ന് മാർച്ച് 16ന് ട്രെെബ്യൂണൽ നിർദ്ദേശിച്ചിരുന്നു. ഹർജിയിൽ സർക്കാർ മറുപടി ഫയൽ ചെയ്യണമെന്നും കേസ് വീണ്ടും പരിഗണിക്കും വരെ നടപടികൾ സ്വീകരിക്കരുതെന്നും അന്ന് നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് സിസയുടെ ഹർജി തള്ളിയത്. സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്നും എന്നാൽ നടപടിയെടുക്കും മുൻപ് സിസ തോമസിന്റെ ഭാഗം കേൾക്കണമെന്നും ട്രൈബ്യൂണൽ അറിയിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെ നവംബറിലാണ് സിസ തോമസിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടക്കാല കെടിയു വിസിയായി നിയമിച്ചത്. ഈ ചുമതലയിൽ നിന്നും സർവീസിൽ നിന്നും സിസ തോമസ് നാളെ വിരമിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |