തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥാ പര്യടനത്തിൽ ചില ജില്ലകളിലുണ്ടായ ന്യൂനതകൾ പരിഹരിക്കാൻ സി.പി.എം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ന്യൂനതകൾ പരിഹരിച്ച് ജനങ്ങളെ കൂടുതൽ അടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ജില്ലാ ഘടകങ്ങൾക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി നിർദ്ദേശം നൽകി.
ജാഥയുടെ ദൗത്യം ഫലപ്രദമായി നിറവേറ്റാനായെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. . ജാഥയ്ക്കിടെ പൗരപ്രമുഖരുമായുള്ള സംവാദം ഫലപ്രദമായി. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും, കേന്ദ്രം സംസ്ഥാനത്തോട് പുലർത്തുന്ന അവഗണന തുറന്നു കാട്ടാനും സാധിച്ചു. ജാഥയ്ക്ക് മുന്നോടിയായി ജനുവരിയിൽ നടന്ന ഗൃഹ സന്ദർശന പരിപാടിയും ജനവികാരം ബോദ്ധ്യപ്പെടാനുപകരിച്ചു. വിവാദങ്ങൾ ജനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിൽ മതിപ്പുളവാക്കിയിട്ടുണ്ടെന്നുമാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. പൊതുവിൽ ജാഥയുടെ സന്ദേശം എല്ലാവരിലുമെത്തിക്കാനായി.
സംസ്ഥാന കമ്മിറ്റി യോഗം ഇന്നവസാനിക്കും. സംസ്ഥാന സമ്മേളനം അംഗീകരിച്ച സംഘടനാരേഖയിലെ നിർദ്ദേശങ്ങൾ എത്രത്തോളം നടപ്പായിട്ടുണ്ടെന്നതിന്റെ പരിശോധന ഇന്ന് നടക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്ക് വേഗം കൂട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |