മല്ലപ്പള്ളി: പഞ്ചപാണ്ഡവരുടെ ഓർമ്മകൾ ഉറങ്ങുന്ന അഞ്ചിലവ് സായാഹ്ന പാർക്കിന് പറയാൻ ഒരുപാട് വിശേഷമുണ്ട്. വനവാസകാലത്ത് പാണ്ഡവർ ഇവിടെ വന്നുപോയെന്നും അവർ വടിയായി ഉപയോഗിച്ചിരുന്ന ഇലവിന്റെ കമ്പുകൾ ഇവിടെ നാട്ടിയെന്നും അവ വളർന്ന് അഞ്ച് ഇലവ് വൃക്ഷങ്ങളായി മാറിയെന്നും വിശ്വാസമുണ്ട്. 1972 ൽ ഇലവുമരങ്ങൾ കടപുഴകിയെങ്കിലും അഞ്ചിലവിന്റെ സ്മരണ നിലനിറുത്തുന്നതിനായി എം ജി ഡി ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററായിരുന്ന വി.ജോർജ് ഇരുമേട വനംവകുപ്പുമായി ബന്ധപ്പെട്ട് ഇലവ് തൈകൾ സംഘടിപ്പിച്ച് വീണ്ടും നട്ടിരുന്നു. കേരളപ്പിറവിയുടെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ കല്ലൂപ്പാറ പഞ്ചായത്ത് അഞ്ചിലവിനെ സുവർണ്ണ ജൂബിലി സ്മാരകമായി പ്രഖ്യാപിക്കുകയും പാർക്കിന്റെ മുഖച്ഛായക്ക് മാറ്റം വരുത്തുകയും ചെയ്തിരുന്നു.
കല്ലിൽ കൊത്തിയ കവിത പോലെ
കല്ലിൻ കൊത്തിയ സൗന്ദര്യമാണ് പെരുന്തേനരുവിക്ക്. പാറക്കെട്ടുകളിലൂടെ ഊർന്നിറങ്ങിയൊഴുകുന്ന വെള്ളവും തടയണയും ആരെയും ആകർഷിക്കും. വന്യമായ ഒരു സൗന്ദര്യശിൽപ്പമാണിത്. ജില്ലാ ആസ്ഥാനത്തുനിന്നും നിന്ന് 35 കിലോമീറ്ററും റാന്നിയിൽ നിന്ന് 18 കിലോമീറ്ററുമാണ് പെരുന്തേനരുവിയിലേക്കുള്ള ദൂരം. പത്തനംതിട്ടയിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് വടശ്ശേരിക്കര - പെരുനാട് - അത്തിക്കയം - കുടമുരുട്ടി വഴിയും, റാന്നി വഴി യാത്ര ചെയ്യുന്നവർക്ക് അത്തിക്കയം - കുടമുരുട്ടിയിലൂടെയും പെരുന്തേനരുവിയിലെത്താം. പെരുന്തേനരുവിക്ക് പുറമെ പെരുനാട് ളാഹ മേഖലയും സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. പുലർകാലത്തെ മഞ്ഞുമൂടിയ മലനിരകളും സൂര്യാസ്തമയവും കാണുവാനാണ് ഇവിടെ സഞ്ചാരികൾ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |