തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് സിസാ തോമസിന് മെമ്മോ നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സർക്കാർ അനുമതിയില്ലാതെ കെടിയു താത്കാലിക വിസി ചുമതല ഏറ്റെടുത്തതിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് കുറ്റാരോപണ മെമ്മോ നൽകിയത്. വിരമിക്കുന്നതിന് മണിക്കൂറുകൾ ശേഷിക്കവേയായിരുന്നു സർക്കാർ നടപടി.
വിസി നിയമനത്തിൽ ചട്ടലംഘനം ആരോപിച്ച് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസാ തോമസ് നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നു. സർക്കാരിന് തുടർ നടപടി സ്വീകരിക്കാമെന്ന് ട്രൈബ്യൂണൽ അറിയിച്ചതോടെ ഇതിലെ ഹിയറിങിനായി ഇന്ന് രാവിലെ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് മുൻപാകെ ഹിയറിങിന് ഹാജരാകണമെന്ന് സിസാ തോമസിന് നിർദേശം ലഭിച്ചിരുന്നു. എന്നാൽ വിരമിക്കൽ ദിനത്തിലെ തിരക്കുകൾ ചൂണ്ടിക്കാട്ടി ഹിയറിങിന് ഹാജരാകാനില്ലെന്ന് സിസാ തോമസ് മറുപടി നൽകി. ഇതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘനം ആരോപിച്ച് മെമ്മോ നൽകിയത്. എന്നാൽ സർക്കാർ സിസാ തോമസിനെതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചിട്ടില്ല. ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ, സിസാ തോമസിനെ ബലിയാടാക്കരുതെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും നിർദേശിച്ചിരുന്നു. 32 വർഷം കളങ്കരഹിതമായി സേവനം ചെയ്ത ഉദ്യോഗസ്ഥയെ സമാധനപൂർണ്ണമായ വിരമിക്കലിന് സർക്കാർ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരവിലുണ്ട്.
അതേസമയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരിക്കെയാണ് സിസയ്ക്ക് ഗവർണർ വി.സിയുടെ അധിക ചുമതല നൽകിയത്. പിന്നാലെ സീനിയർ ജോയിന്റ് ഡയറക്ടർ പദവിയിൽ നിന്ന് സർക്കാർ അവരെ മാറ്റി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലാക്കിയത്.
സിസയ്ക്ക് പകരം താത്കാലിക വൈസ് ചാൻസലർ നിയമനത്തിന് ഗവർണർക്ക് സർക്കാർ മൂന്നംഗ പാനൽ നൽകിയിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാലാ വി.സി ഡോ.സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി ബൈജു ബായി, സി ഇ ടിയിലെ പ്രൊഫസർ അബ്ദുൽ നസീർ എന്നിവരാണ് പാനലിലുള്ളത്. നിയമനത്തിലെ അപാകത കണ്ടെത്തി ഡോ.എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനെത്തുടർന്നാണ് സിസാ തോമസിനെ ഗവർണർ വി.സിയാക്കിയത്. ഈ ചുമതലയിൽ നിന്നും സർവീസിൽ നിന്നും സിസ തോമസ് ഇന്ന് വിരമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |