കൊച്ചി: സിറോ മലബാർ സഭയെ വിഭജിച്ച് വിശ്വാസികളെ തമ്മിൽ തല്ലിക്കാൻ ചിലർ ആസൂത്രിതമായ ശ്രമം നടത്തുന്നതായി എറണാകുളം അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. സിനഡ് തീരുമാനിച്ച് മാർപ്പാപ്പ അംഗീകരിച്ച കുർബാന മാത്രമേ ദേവാലയങ്ങളിൽ അനുവദിക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
സഭയുടെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
ആരാണ് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും സിറിയൻ ക്രിസ്ത്യൻ സഭയെ വിഭജിക്കാൻ ശ്രമിക്കുന്നുണ്ട്. പലരും ഇക്കാര്യം തന്നോട് പറഞ്ഞു. കത്തോലിക്കരിലെ ഏറ്റവും പ്രബലമായ സിറോ മലബാർ സഭയെ രണ്ടായിത്തിരിക്കാനും മാർപ്പാപ്പക്കെതിരെ പ്രവർത്തിപ്പിക്കാനുമാണ് ശ്രമം. യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തല്ല് പോലെ സിറോ മലബാർ സഭയെ വിഭജിപ്പിക്കാൻ വലിയ ശ്രമം നടക്കുന്നുണ്ടെന്ന് താൻ ഭയപ്പെടുന്നു. വൈദികർക്കും അൽമായർക്കും പിന്നിൽ എന്തൊക്കെയോ നടക്കുന്നുണ്ട്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ഇടവകകളിൽ ഗ്രൂപ്പുകളുണ്ടാക്കുന്നുണ്ട്.
കൊല്ലുമെന്ന് ഭീഷണി
ഈസ്റ്റർ ദിനത്തിൽ എറണാകുളം സെന്റ് മേരീസ് ബസലിക്ക കത്തീഡ്രലിൽ കുർബാന അർപ്പിക്കാൻ ആഗ്രഹിച്ചെങ്കിലും സാഹചര്യം അനുകൂലമല്ല. എറണാകുളം ബസലിക്ക ഇടവക രണ്ടാകുമെന്നാണ് പ്രചാരണം. ബസലിക്ക ഇടവക രണ്ടാകാൻ മാർപ്പായ്ക്കും സിനഡിനും എതിർത്ത് നിൽക്കുന്നവർക്കാണ് താത്പര്യം. അതാണ് മാർപ്പാപ്പ അംഗീകരിച്ച കുർബാന സ്വീകരിക്കില്ലെന്ന് പറയുന്നത്.
എത്രയും വേഗം ബസലിക്ക തുറക്കണമെന്നാണ് ആഗ്രഹം. സിനഡ് കുർബാന സ്വീകരിച്ചാൽ ചൊല്ലാൻ തയ്യാറാണ്. തന്നെ ശാരീരികമായും മാനസികമായും തളർത്താൻ ശ്രമിച്ചു. 43 പ്രതിഷേധങ്ങളെ നേരിട്ടു. കൈയിൽ പിടിച്ചുതിരിച്ചു. കൊല്ലുമെന്ന് പറഞ്ഞെങ്കിലും പേടിയില്ല.
ബസലിക്കയിൽ കുർബാനയ്ക്ക് ഒഴിവ് കൊടുക്കാൻ തനിക്ക് അധികാരമില്ല. പരിഷ്കരിച്ച കുർബാനയേ പറ്റൂ. വികാരി തയ്യാറാകാത്തതിനെ തുടർന്നാണ് ആന്റണി പുതുവേലിയെ നിയോഗിച്ചത്. അദ്ദേഹത്തെയും തടഞ്ഞു. വൈദികരുടെ ഭാഗത്തു നിന്ന് പാടില്ലാത്തത് സംഭവിച്ചു. പുതുവേലി തെറ്റ് ചെയ്തില്ല. അച്ചന്മാർ ചെയ്തത് ഗൗവരമമായ തെറ്റായതിനാലാണ് വീണ്ടും പൂട്ടേണ്ടിവന്നത്.
തിരുത്താൻ ശ്രമം, നടപടിക്കല്ല
തെറ്റു ചെയ്ത വൈദികർക്ക് നോട്ടീസ് നൽകി. ചിലർ നൽകിയ മറുപടി ന്യായീകരിക്കാവുന്നതല്ല. നടപടിക്ക് പകരം തിരുത്താനാണ് ശ്രമിക്കുന്നത്. റോമിൽനിന്ന് അതിന് സാവകാശം നൽകി. പിന്മാറുന്നില്ലെങ്കിൽ ശക്തമായ നടപടി വേണ്ടിവരും. തന്നിലേൽപ്പിച്ച ഉത്തരവാദിത്വമെന്ന പാനപാത്രം ഒഴിഞ്ഞുപോകാൻ ആഗ്രഹമുണ്ട്. അധികൃതർക്ക് ഇക്കാര്യം എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |