തിരുവനന്തപുരം:സംസ്ഥാനത്ത് സർവ്വീസ് നടത്താൻ വന്ദേഭാരത് ട്രെയിൻ എത്തി. നേരത്തെ പറഞ്ഞിരുന്നതിൽ നിന്ന് വ്യത്യസ്തമായി പതിനാറ് കോച്ചുകളിലും ചെയർകാറുള്ള ട്രെയിനാണ് എത്തിയത്. രണ്ടറ്റത്തും ഡ്രൈവിംഗ് കാബിനുകളുണ്ട്.ട്രെയിനിന്റെ ട്രയൽ റൺ 20ന് നടത്തും. 25നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒാഫ് ചെയ്യുന്നത്.
ട്രയൽ റണ്ണിന് മുന്നോടിയായി സിഗ്നലിംഗ്, ക്രോസിംഗുകളിലെ സുരക്ഷ, വളവുകളിലെ വേഗത എന്നിവ പരിശോധിക്കണം.
ദക്ഷിണ റെയിൽവേ മാനേജർ കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തി ഇതിന്റെ ക്രമീകരണങ്ങൾ വിലയിരുത്തും. ട്രയൽ റണ്ണിന് മുമ്പ് ടൈംടേബിളും സ്റ്റോപ്പുകളും ഓരോ സ്റ്റോപ്പിലും നിറുത്തുന്ന സമയവും റെയിൽവേ ബോർഡ് അംഗീകരിക്കണം. ഒന്നിലേറെ ടൈംടേബിളുകൾ നൽകിയിട്ടുണ്ട്. കേരളത്തിന്റെ സാഹചര്യത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ രീതിയിൽ നിന്ന് മാറി കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചേക്കും. സ്റ്റോപ്പ് കൂടിയാൽ യാത്രാ സമയവും കൂടും. കൊല്ലം,കോട്ടയം,എറണാകുളം,തൃശൂർ,കോഴിക്കോട് എന്നീ അഞ്ച് സ്റ്റോപ്പുകളാണ് നിർദ്ദേശിച്ചിട്ടുള്ളത്. വന്ദേഭാരത് ഓടുന്ന സമയത്ത് എറണാകുളം - തിരുവനന്തപുരം, എറണാകുളം - കോഴിക്കോട്, കോഴിക്കോട് - കണ്ണൂർ എന്നീ സെക്‌ഷനുകളിൽ മറ്റ് ട്രെയിനുകൾക്ക് ഓടാനാവില്ല. അതൊഴിവാക്കാൻ റണ്ണിംഗ് ഗ്യാപ് കൂടി പരിഗണിച്ച് മറ്റ് ട്രെയിനുകളെ പ്രതികൂലമായി ബാധിക്കാത്ത സമയമായിരിക്കും വന്ദേഭാരതിന് അനുവദിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |