തിരൂർ: താനൂരിൽ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഡ്രൈവർ താനൂർ ഒട്ടുംപുറം വാളപ്പുറത്ത് ദിനേശൻ(49) അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയോടെ താനൂർ പൊലീസിന്റെ പിടിയിലായ ഇയാളുടെ അറസ്റ്റ് പുലർച്ചെയോടെ രേഖപ്പെടുത്തി. ഇയാൾക്ക് ബോട്ട് ഓടിക്കാനുള്ള ലൈസൻസില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബോട്ട് അപകടത്തിൽ പെട്ടപ്പോൾ പുഴയിൽ ചാടി നീന്തി രക്ഷപ്പെട്ട് താനൂരിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു ദിനേശൻ. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജനരോഷം ഭയന്ന് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇയാളെ ചോദ്യം ചെയ്തത്. ഒളിവിലുള്ള ബോട്ട് ജീവനക്കാരൻ രാജനെ പിടികൂടാനുണ്ട്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ ബോട്ടുടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച താനൂർ പട്ടരകത്തെ സലാം, പുതിയ കടപ്പുറം പട്ടരക്കാത്ത വാഹിദ്, വളപ്പിലൊക്കൽ മുഹമ്മദ് ഷാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |