കൊച്ചി: വെള്ളിയാഴ്ച രാവിലെ ഭാരതി അയ്യപ്പൻ ആലുവ ശ്രീമൂലനഗരത്തിലുള്ള ഹിറ മസ്ജിദിലെത്തും. നടയ്ക്കു മുന്നിൽ നിന്ന് തൊഴും. തുടർന്ന് അകത്തേക്കു കയറും.
73കാരിയായ ഭാരതിയാണ് 20 വർഷമായി മസ്ജിദും പരിസരവും വൃത്തിയാക്കുന്നത്.
ഭാരതിക്ക് കൂടപ്പിറപ്പുകളെപ്പോലെയാണ് മസ്ജിദിന്റെ ചുമതലക്കാരും അവിടെയെത്തുന്ന വിശ്വാസികളും. അവർക്ക് സ്വന്തം അമ്മയെപ്പോലെയാണ് ഭാരതി.
'ലൗ ജിഹാദ്' വിഷയമാക്കിയ ദ കേരള സ്റ്റോറി എന്ന സിനിമ വിവാദമുയർത്തുമ്പോൾ, ഹിറ മസ്ജിദും ഭാരതിയേയും പോലുള്ളവരാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് നാട്ടുകാർ പറയും.
ഭാരതിയുടെ ജീവിതം ഈ മുസ്ലീം പള്ളിയെ ചുറ്റിപ്പറ്റിയാണ്. ആഴ്ചയിൽ രണ്ടു ദിവസമാണ് മുറ്രം തൂക്കലും അകം വൃത്തിയാക്കലും. പണം പ്രതീക്ഷിച്ചല്ല സേവനം. ആവശ്യപ്പെട്ടിട്ടുമില്ല. പള്ളി പിരിയുമ്പോൾ ഓരോരുത്തരായി ഭാരതിയുടെ കൈയിൽ പണം നൽകും. അത് ചുരുട്ടിപ്പിടിച്ച് പള്ളിക്ക് അടുത്തുള്ള വട്ടേക്കാട്ട് വീട്ടിലേക്ക് നടക്കും. പോകും മുമ്പും നടയിൽ തൊട്ടുതൊഴും. ശനിയാഴ്ചകളിൽ വീടിന് സമീപത്തുള്ള നാല് ക്ഷേത്രങ്ങളിൽ പോകും.
പള്ളിയുടെ മുൻ ഭാരവാഹിയായിരുന്ന ടി.കെ. യൂസഫാണ് പള്ളി വൃത്തിയാക്കാമോ എന്ന ചോദിച്ചത്. കൂലിപോലും ചോദിക്കാതെ സമ്മതിച്ചു. 25 വർഷം മുമ്പ് ഭർത്താവ് മരിച്ച ഭാരതിക്ക് പള്ളിയിലെ ജോലി വലിയ തുണയായി.
വീട് നോക്കാനും മക്കളായ വേലായുധനെയും ഷാജിയെയും വളർത്താനും സാധിച്ചു. ജീവിതത്തിൽ ലഭിച്ച വലിയ പുണ്യമാണ് ഈ ജോലിയെന്ന് ഭാരതി പറയും. പറ്റുന്ന കാലം വരെ താൻ ഇവിടെയെത്തും. ജാതിയും മതവുമല്ല മനുഷ്യർ തമ്മിലുള്ള മനസിന്റെ ഇഴയടുപ്പമാണ് പ്രധാനമെന്ന് ഭാരതി ഇടയ്ക്കിടെ പറയും. കഴിഞ്ഞ പെരുന്നാളിന് പള്ളിയിൽ ഭാരതിയെ ആദരിച്ചിരുന്നു.
ഇവിടെ എല്ലാവരും എന്റെ മക്കളാണ്. അത്ര സ്നേഹമാണ്. എന്ത് ആവശ്യവും എനിക്ക് ധൈര്യമായി ചോദിക്കാം.
-ഭാരതി അയ്യപ്പൻ
ഞങ്ങളുടെ അമ്മയും സഹോദരിയുമൊക്കെയാണ് ഭാരതി ചേച്ചി. സമൂഹത്തിൽ ഇപ്പോൾ ചില തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുമ്പോൾ, അതിനുള്ള മറുപടിയാണ് ഭാരതി ചേച്ചി നൽകുന്നത്. ആത്മബന്ധം കൊണ്ടാണ് ഭാരതി ചേച്ചിയെ ഞങ്ങൾ മുറുകെ പിടിക്കുന്നത്.
-പി.ഐ. സമദ്
വൈസ് ചെയർമാൻ
ഹിറ ട്രസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |