കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ എൻ.ഐ.എ ചോദ്യംചെയ്ത യുവാവിന്റെ പിതാവിനെ കൊച്ചിയിലെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ഡൽഹി ഷഹീൻ ബാഗിൽ അബുൽ ഫസൽ എൻക്ലേവ് ജാമിയനഗർ ഡി 15 എയിൽ മുഹമ്മദ് ഷഫീഖാണ് (46) മരിച്ചത്. തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ സഹപാഠിയും സുഹൃത്തുമായ മുഹമ്മദ് മോനിസിന്റെ പിതാവാണ്. മോനിസിനെ കഴിഞ്ഞ ദിവസം എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വീണ്ടും ഹാജരാകാനും നിർദ്ദേശിച്ചിരുന്നു.
ഇതിനായി മകനുമൊത്ത് കടവന്ത്ര കെ.പി. വള്ളോൻ റോഡിലുള്ള ഹോട്ടലിലാണ് മുഹമ്മദ് ഷഫീഖ് താമസിച്ചത്. രാവിലെ ആറോടെ പിതാവിനെ കാണുന്നില്ലെന്ന് പറഞ്ഞ് മോനിസ് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടോയ്ലെറ്റിലെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ടോയ്ലെറ്റ് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് സൗത്ത് പൊലീസ് സ്ഥലത്തെത്തി.
എൻ.ഐ.എ വിളിപ്പിച്ചതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് മകനൊപ്പം ഷഫീഖ് കൊച്ചിയിൽ എത്തിയത്. പ്രതി ഷാരൂഖ് സെയ്ഫിയുമായി സാമൂഹിക മാദ്ധ്യമങ്ങളിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ പേരിലാണ് മോനിസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
മകന് എൻ.ഐ.എയുടെ സമൻസ് ലഭിച്ചത് മുതൽ ഷഫീഖ് മാനസികമായി തളർന്നിരുന്നതായാണ് വിവരം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഡൽഹിയിൽ നിന്ന് ബന്ധുക്കൾ ഇന്ന് എത്തിയ ശേഷമായിരിക്കും പോസ്റ്റ്‌മോർട്ടം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനാൽ എൻ.ഐ.എയുടെ അനുമതി ലഭിച്ചശേഷമേ മോനിസിന് പിതാവിന്റെ മൃതദേഹത്തിനൊപ്പം ഡൽഹിയിലേക്ക് പോകാൻ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |