ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഫോൺ വഴി ഭീഷണിപ്പെടുത്തിയ യു പി സ്വദേശിക്കെതിരെ കേസെടുത്തു. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മാർച്ച് 25-നാണ് ഇയാൾ കോൺഗ്രസ് പാർട്ടി മീഡിയ കൺവീനർ ലല്ലൻ കുമാറിന്റെ ഫോണിൽ ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് അറിയിച്ചത്. വധഭീഷണിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
രാഹുൽഗാന്ധിയെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് നേരെ സമീപകാലത്ത് വധഭീഷണി ഉയർന്നിരുന്നു. പ്രധാനമന്ത്രിയുടെ കേരളസന്ദർശനത്തിന് മുന്നോടിയായും ഭീഷണിക്കത്ത് ലഭിച്ച സംഭവം റിപ്പോർട്ട് ചെയ്തു. അതേസമയം ഈ മാസം 28-ന് നിശ്ചയിച്ചിരിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി അഭിപ്രായപ്രകടനം നടത്തിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹം അറിയിച്ചത് . രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെയാണ് പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയത്.
രാഷ്ട്രപതി പദവിയെ അപമാനിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും ജനാധിപത്യത്തിനെതിരെയുള്ള നീക്കമാണെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |