തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം ഇന്നലെയും താറുമാറായി. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ജോലികൾ നീണ്ടുപോയതും അപ്രതീക്ഷിതമായി പെയ്ത മഴയുമാണ് കാരണം. പതിവ് ട്രെയിനുകൾ മണിക്കൂറുകൾ വൈകിയതോടെ ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള നിരവധി യാത്രക്കാർ വലഞ്ഞു.
ഇന്നലത്തെ കോർബ- കൊച്ചുവേളി എക്സ്പ്രസ് 18 മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഐലൻഡ് എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നീ ട്രെയിനുകൾ ഒരു മണിക്കൂറും ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിൻ രണ്ടു മണിക്കൂറും മുംബൈ- തിരുവനന്തപുരം എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകിയാണ് ഓടിയത്. മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് ആറ് മണിക്കൂറും മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസ് നാലരമണിക്കൂറും വൈകിയാണ് ഇന്നലെ എത്തിയത്. തിരുവനന്തപുരത്ത് രാവിലെ എത്തിച്ചേരുന്ന മലബാർ, ജയന്തിജനത, കൊച്ചുവേളി- മൈസൂരു ട്രെയിനുകളും ഇന്നലെ മണിക്കൂറുകൾ വൈകി. ഇന്നലത്തെ കൊച്ചുവേളി- ബാംഗളൂരു എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
ശനി, ഞായർ ദിവസങ്ങളിൽ മാവേലിക്കര, ചെങ്ങന്നൂർ, ആലുവ, അങ്കമാലി, തൃശ്ശൂർ എന്നിവിടങ്ങിൽ ജോലിയുണ്ടാകുമെന്ന് റെയിൽവേ നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് 19 ട്രയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ അങ്കമാലിയിലെ ജോലികൾ ഇന്നലെ പുലർച്ചെ മൂന്നുവരെ നീണ്ടു. ഇതോടെയാണ് ഗതാഗതം താളം തെറ്റിയത്. ഇന്ന് പുലർച്ചെ മുതൽ സർവീസുകൾ സാധാരണ നിലയിലെത്തുമെന്ന് റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |