ചെന്നൈ : നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസിനെ ആദ്യ ക്വാളിഫയറിൽ റൺസിന് കീഴടക്കി മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് ഐ.പി.എൽ ഫൈനലിലെത്തി. ഇന്നലെ ചെന്നൈയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 172/7 എന്ന സ്കോർ ഉയർത്തിയശേഷം ഗുജറാത്തിനെ 20 ഓവറിൽ157 റൺസിൽ ആൾഒൗട്ടാക്കിയാണ് ചെന്നൈ തങ്ങളുടെ പത്താം ഫൈനൽ പ്രവേശനം ആഘോഷമാക്കിയത്. ഗുജറാത്ത് ടൈറ്റാൻസിനെതിരായ ചെന്നൈയുടെ ആദ്യ ജയമായിരുന്നു ഇത്.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈ പ്ളേ ഓഫിലെത്തിയിരുന്നത്. അതേസമയം ഇന്നലെ തോറ്റെങ്കിലും ഫൈനലിലെത്താൻ ഗുജറാത്തിന് ഒരവസരം കൂടിയുണ്ട്. ഇന്ന് നടക്കുന്ന മുംബയ്‌യും ലക്നൗവും തമ്മിലുള്ള എലിമിനേറ്ററിലെ വിജയിയെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ തോൽപ്പിച്ചാൽ ഗുജറാത്തിന് ഞായറാഴ്ചത്തെ ഫൈനലിൽ കളിക്കാം
ചെപ്പോക്കിലെ തങ്ങളുടെ തട്ടകത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ഇൻഫോം ഓപ്പണർമാരായ ഡെവോൺ കോൺവേയും (40)റിതുരാജ് ഗെയ്‌ക്ക‌്‌വാദും (60) ചേർന്ന് മാന്യമായ തുടക്കമാണ് നൽകിയത്. പവർ പ്ളേയ്ക്ക് പിന്നാലെ സ്കോർ 50 കടത്തിയ ഇരുവരും വലിയ ഷോട്ടുകൾക്ക് ശ്രമിക്കുന്നതിന് പകരം വിക്കറ്റ് പോകാതിരിക്കാനാണ് ശ്രമിച്ചത്.അതുകൊണ്ടുതന്നെ ആദ്യ വിക്കറ്റ് വീഴ്ത്താൻ ഗുജറാത്തിന് 11-ാം ഓവർ വരെ കാത്തിരിക്കേണ്ടിവന്നു.
ഓപ്പണിംഗിൽ റൺസ് കൂട്ടിച്ചേർത്ത സഖ്യത്തെ പിരിച്ചത് മോഹിത് ശർമ്മയാണ്. 44 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമടക്കം 60 റൺസടിച്ച റിതുരാജിനെ ബൗണ്ടറി ലൈനിന് അരികിൽ ഡേവിഡ് മില്ലറുടെ കയ്യിലെത്തിക്കുകയായിരുന്നു മോഹിത് .87 റൺസായിരുന്നു അപ്പോൾ ചെന്നൈയുടെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. പകരമിറങ്ങിയ ശിവം ദുബെ(1) അടുത്ത ഓവറിൽ നൂർ അഹമ്മദിന്റെ പന്തിൽ ക്ളീൻ ബൗൾഡായി.15-ാം ഓവറിൽ അജിങ്ക്യ രഹാനെയെ(17) ദർശൻ നാൽകണ്ഡെയും അടുത്ത ഓവറിൽ കോൺവേയെ ഷമിയും കൂടാരം കയറ്റി.രഹാനെ ശുഭ്മാൻ ഗില്ലിന് ക്യാച്ച് നൽകിയപ്പോൾ കോൺവേ റാഷിദ് ഖാനാണ് പിടികൊടുത്തത്. 34 പന്തുകൾ നേരിട്ട കോൺവേ നാലുഫോറുകൾ പായിച്ചിരുന്നു. 125/4 എന്ന നിലയിലാണ് കോൺവേ പുറത്തായത്. തുടർന്ന് ജഡേജയ്ക്കൊപ്പം അമ്പാട്ടി റായ്ഡു ഓരോ ഫോറും സിക്സുമടിച്ച് സ്കോറുയർത്താൻ ശ്രമിച്ചു.അമ്പാട്ടിയെ 18-ാം ഓവറിൽ റാഷിദ് ഖാൻ മടക്കി അയച്ചു. നായകൻ ധോണി (1) നേരിട്ട രണ്ടാം പന്തിൽത്തന്നെ ഹാർദിക്കിന് ക്യാച്ച് നൽകി മടങ്ങി. മോഹിതിന്റെ
രണ്ടാം വിക്കറ്റായിരുന്നു ഇത്. തുടർന്ന് ജഡേജയും(22) മൊയീൻ അലിയും (9*)ചേർന്ന് 172ലെത്തിച്ചു. അവസാന പന്തിൽ ഷമി ജഡേജയെ ബൗൾഡാക്കി.
മറുപടിക്കിറങ്ങിയ ടൈറ്റാൻസിന് ഓപ്പണർ വൃദ്ധിമാൻ സാഹയെ (12) മൂന്നാം ഓവറിൽത്തന്നെ നഷ്ടമായി. ദീപക് ചഹറിന്റെ പന്തിൽ പതിരാണയ്ക്ക് ക്യാച്ച് നൽകിയാണ് സാഹ മടങ്ങിയത്. ഇതോടെ ടൈറ്റാൻസിന്റെ തകർച്ചയും തുടങ്ങി. ഒരറ്റത്ത് ശുഭ്മാൻ ഗിൽ പൊരുതിനിൽക്കേ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ(8),ദാസുൻ ഷനക(17), ഡേവിഡ് മിലണലർ (4) എന്നിവർ പുറത്തായത് നിലവിലെ ചാമ്പ്യൻമാരെ ഞെട്ടിച്ചു. 13.1ാം ഓവറിൽ ടീം സ്കോർ 88ൽ നിൽക്കവേ ശുഭ്മാൻ ഗില്ലും മടങ്ങിയതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചിരുന്നു. തുടർന്ന് രാഹുൽ തേവാത്തിയ (3),വിജയ്ശങ്കർ (14) എന്നിവർ കൂടി പുറത്തായി. റാഷിദ് ഖാൻ 30 റൺസെടുത്ത് പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |