തിരുവനന്തപുരം: കേരളത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധം അറിയിച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ. ഏതുവിധേനെയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി കേന്ദ്രത്തിന്റെ സമീപനം മാറിയിരിക്കുന്നു എന്ന് ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. നടപ്പു വർഷം 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ 15390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തിൽ 10000 കോടിയുടെ വെട്ടിക്കുറവ് ഈ വർഷം വരുത്തിയതിന് പുറമെയാണിതെന്ന് മന്ത്രി പറയുന്നു.
ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കാനായി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കേണ്ട സന്ദർഭമാണിതെന്നും ബാലഗോപാൽ വ്യക്തമാക്കി,.
സംസ്ഥാനത്തിന്റെ വായ്പപരിധിയിൽ നിന്ന് 7,610 കോടി രൂപയാണ് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത്. ഇതോടെ ദൈനംദിന ചിലവുകൾക്ക് അടക്കം സാമ്പത്തിക ഞെരുക്കമുണ്ടാകുമെന്നാണ് റിപ്പോർട്ട്. പുതുക്കിയ കണക്കുകൾ പ്രകാരം കേരളത്തിന് 15,390 കോടി രൂപ മാത്രമായിരിക്കും വായ്പയിനത്തിൽ ലഭിക്കുക. വിവിധ ആവശ്യങ്ങൾക്കായി ഇതിനോടകം തന്നെ 2,000 കോടി വായ്പയെടുത്തതിനാൽ കേന്ദ്രസർക്കാർ നടപടി കേരളത്തിന് കനത്ത തിരിച്ചടിയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |