തിരുവനന്തപുരം: അഴിമതികൾ വിലയിരുത്തി 61സർക്കാർ വകുപ്പുകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽപ്പെടുത്തി നിരീക്ഷണത്തിലാക്കാനും വിജിലൻസ് തീരുമാനം.
വിജിലൻസിന്റെ ഗവേഷണ-പഠന വിഭാഗം തയ്യാറാക്കുന്ന വകുപ്പുകളുടെ അഴിമതിസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പരാതികൾ, കേസുകൾ, അറസ്റ്റിലായ ഉദ്യോഗസ്ഥർ, മിന്നൽ പരിശോധനകളിൽ കണ്ടെത്തിയ ക്രമക്കേടുകൾ, ജീവനക്കാർക്കെതിരായ അന്വേഷണങ്ങൾ, സേവനം നൽകാതിരിക്കൽ, അധികാര ദുർവിനിയോഗം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാകും 'അഴിമതി റാങ്ക്' തയ്യാറാക്കുക. റവന്യു, തദ്ദേശം, ആരോഗ്യം, പൊലീസ്, രജിസ്ട്രേഷൻ വകുപ്പുകളിലാണ് കേസുകൾ കൂടുതൽ.
2017ൽ സമാനരീതിയിൽ പട്ടിക തയ്യാറാക്കിയിരുന്നു. അന്ന് റവന്യു രണ്ടാം സ്ഥാനത്തായിരുന്നു.
തദ്ദേശവകുപ്പായിരുന്നു മുന്നിൽ. പിന്നീട് ഏറ്റവുമധികം കേസുകളും അറസ്റ്റും റവന്യൂവിലായി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിന്തുടർന്ന് നിരീക്ഷണത്തിലാക്കാനും ഇവരുടെ അനധികൃത സ്വത്ത് കണ്ടെത്താൻ രഹസ്യാന്വേഷണം നടത്താനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. 700പേർ നിരീക്ഷണത്തിലാണ്. പരാതിക്കാരുടെ സഹായത്തോടെ കൈക്കൂലിക്കാരെ പിടികൂടാനുള്ള ട്രാപ്പ് ഓപ്പറേഷനുകൾ എല്ലാ വകുപ്പുകളിലും നടത്തും.
'പ്രിവന്റീവ് കറപ്ഷൻ' പദ്ധതി നടപ്പാക്കണമെന്ന് സർക്കാരിന് വിജിലൻസ് ശുപാർശ നൽകി. എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷ ഓൺലൈനായി മാത്രം സ്വീകരിക്കുക, മൂന്നു മുതൽ ഏഴ് ദിവസത്തിനകം സേവനം നൽകുക, ഓഫീസ് മേധാവി മുതൽ വകുപ്പുമേധാവി വരെയുള്ളവർക്ക് നിത്യേന അപേക്ഷകളും നീക്കിയിരുപ്പും പരിശോധിക്കാൻ ഡാഷ്‌ബോർഡ് സംവിധാനമുണ്ടാക്കുക എന്നിവയാണ് പദ്ധതിയിലുള്ളത്. ജീവനക്കാർ നേരിട്ട് ജനങ്ങളോട് ഇടപെടുന്നത് കുറയ്ക്കണം. അപേക്ഷകൾ നിരസിക്കുന്നതിന് കാരണം വ്യക്തമാക്കണം. കൃത്യസമയത്ത് സേവനം നൽകാത്തവർക്കെതിരെ അച്ചടക്ക നടപടി, പിഴ എന്നിവയുണ്ടാവും. കെട്ടിടപെർമിറ്റടക്കം സേവനങ്ങൾക്കുള്ള സോഫ്‌റ്റ്‌വെയർ ജീവനക്കാർ കേടാക്കുന്നത് തടയണം. തകരാറുകൾ 24മണിക്കൂറിനകം പരിഹരിക്കണം. റെയിൽവേ റിസർവേഷൻ പോലെ കാര്യക്ഷമതയുള്ളതായിരിക്കണം ഓൺലൈൻ സേവനങ്ങൾ.
റാങ്ക് കിട്ടിയാൽ
പിടിമുറുക്കും
അഴിമതി റാങ്കിൽ മുന്നിലെത്തുന്ന വകുപ്പുകളെ വിജിലൻസ് തുടർച്ചയായി നിരീക്ഷിക്കും.
ഉദ്യോഗസ്ഥരുടെ ഇടപാടുകളും വകുപ്പിന്റെ പർച്ചേസുകളും കരാറുകളും പരിശോധിക്കും
ഓഫീസുകളിൽ വിജിലൻസിന്റെ രഹസ്യനിരീക്ഷണം, ആവശ്യങ്ങൾക്ക് എത്തുന്നവരിൽ നിന്ന് വിവരം തേടും.
മിന്നൽപരിശോധന നടത്തി കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശചെയ്യും
കൈക്കൂലി മാത്രമല്ല അഴിമതി
.
പണവും പാരിതോഷികവും കൈപ്പറ്റുന്നതു മാത്രമല്ല, ഫയൽ വൈകിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും സേവനങ്ങൾ മനഃപൂർവം വൈകിപ്പിക്കുന്നതും അഴിമതിയായി കണക്കാക്കും.
അഴിമതി നിരോധന നിയമ പ്രകാരം മൂന്നു മുതൽ ഏഴുവർഷം വരെയാണ് തടവുശിക്ഷ. അഴിമതിമൂലമുണ്ടാകുന്ന നഷ്ടത്തിന് ആനുപാതികമായി പിഴയും ചുമത്തും
'' ജനത്തെ ഓഫീസിൽ വരുത്താതെ ഓൺലൈനായി സേവനം നൽകണം. 90%അഴിമതി ഇങ്ങനെ ഇല്ലാതാവും''
-മനോജ് എബ്രഹാം
വിജിലൻസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |