തിരുവനന്തപുരം: കേരളത്തിന് അനുയോജ്യമല്ലാത്ത എൻജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപഭോഗം നിയന്ത്രിക്കണമെന്ന് മനുഷ്യാവകാശക്കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മിഷണർ കമ്മിഷനെ അറിയിച്ചു. ജനുവരി 30 ന് തിരുവല്ലം ബൈപ്പാസിൽ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബൈക്ക് യാത്രക്കാരനായ അരവിന്ദും മരിച്ച സംഭവത്തിലെടുത്ത കേസിലാണ് നടപടി. ബൈക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.
1000 സി.സി.എൻജിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ എന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയാണ് അപകട കാരണമെന്ന് പൊലീസ് കണ്ടെത്തി. ഇത്തരം ബൈക്കുകൾക്ക് അനുയോജ്യമല്ല കേരളത്തിലെ റോഡുകളെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു. മീഡിയനുകളിൽ വളർന്നുനിൽക്കുന്ന ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കുമെന്ന് നിരവധി കത്തുകൾ നൽകിയിട്ടും ദേശീയപാത അതോറിറ്റി തെരുവുവിളക്കുകൾ കത്തിച്ചിട്ടില്ലെന്നും തിരുവല്ലം പൊലീസ് ഇൻസ്പെക്ടർ കമ്മിഷനെ അറിയിച്ചു. മുന്നറിയിപ്പ് ബോർഡുകളോ സീബ്രാ ക്രോസിംഗോ സ്പീഡ് ബ്രേക്കറോ ഇല്ലെന്നും ഇൻസ്പെക്ടർ അറിയിച്ചു.
അമിത വേഗത തടയാൻ സംസ്ഥാനത്തെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് ഹമ്പുകളും റോഡ് മുറിച്ചുകടക്കാതിരിക്കാൻ മീഡിയനുകളിൽ ഫെൻസിംഗും സ്ഥാപിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
കാഴ്ച മറയ്ക്കുന്ന കാഴ്ച
മീഡിയനുകളിലുള്ള ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കുന്നുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കണം. ആളുകൾക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാൻ സൗകര്യം ഒരുക്കണം. വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോർഡുകൾ, ഹോർഡിംഗ്, കൊടി എന്നിവ സ്ഥാപിക്കരുത്. തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അവ സ്ഥാപിക്കണം. വാഹന റേസിംഗ് ഒഴിവാക്കാൻ പൊലീസ് പട്രോളിംഗ് ഉറപ്പാക്കണമെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മിഷണർ, തദ്ദേശ സ്വയംഭരണ സെക്രട്ടറി, പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് കമ്മിഷൻ ഉത്തരവ് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |