ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദൈവത്തിനൊപ്പം മോദിയെ ഇരുത്തിയാൽ പ്രപഞ്ചം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ലോകത്ത് സംഭവിക്കുന്നതെന്താണെന്നും അദ്ദേഹം ദൈവത്തോട് വിശദീകരിക്കും. അതുകേട്ട് ദൈവം പോലും ആശയക്കുഴപ്പത്തിലാകുമെന്ന് രാഹുൽ പരിഹസിച്ചു. ആറ് ദിവസത്തെ സന്ദർശനത്തിനായി യു.എസിലെത്തിയ അദ്ദേഹം സാൻഫ്രാൻസിസ്കോയിൽ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് മോദിയെ വിമർശിച്ചത്.
ഒന്നിനെ കുറിച്ചും അറിവില്ലെങ്കിലും എല്ലാത്തിലും അറിവുണ്ടെന്ന് നടിക്കുകയാണ് മോദി. ചിലർ ദൈവത്തേക്കാളേറെ അറിവുണ്ടെന്ന് ധരിക്കുന്നവരാണ്. ഇവർ ശാസ്ത്രജ്ഞർക്ക് ശാസ്ത്രത്തെ കുറിച്ച് പറഞ്ഞു കൊടുക്കും. ചരിത്രകാരന്മാരോട് ചരിത്രത്തെ പറ്റി പറയും. സൈനികരോട് യുദ്ധമുറകളെ കുറിച്ചും വ്യോമസേനയോട് പറക്കുന്നതിനെ പറ്റിയും വിശദീകരിക്കും. എന്നാൽ ഇവർക്ക് ഒന്നിനെക്കുറിച്ചും യാതൊരു അറിവുമില്ല. അത്തരത്തിലൊരാളാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന് രാഹുൽ വിമർശിച്ചു.
ജനങ്ങളുമായി ആശയവിനിമയം നടത്താനുള്ള എല്ലാവേദികളും ബി.ജെ.പി അടക്കുകയാണ്. അതിനാലാണ് ഭാരത് ജോഡോ യാത്ര നടത്തിയത്. എന്നാൽ,ജോഡോ യാത്ര മുടക്കാൻ ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഗൂഢ നീക്കമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
ഭരണഘടനയിൽ ഇന്ത്യ എന്നത് യൂണിയൻ ഓഫ് സ്റ്റേറ്റ് ആണ്. ഓരോ സംസ്ഥാനത്തെയും സംസ്‌കാരത്തെയും ഭാഷകളെയും ചരിത്രത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ഭരണഘടനയിലെ ഈ ആശയത്തെയാണ് ആർ.എസ്.സും ബി.ജെ.പിയും ആക്രമിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾ പരസ്‌പരം കൊല്ലുന്നവരല്ല. ഒരു ചെറിയ വിഭാഗമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, രാഹുലിന്റെ പരിഹാസത്തിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. രാഹുൽ വിദേശത്ത് ഇന്ത്യയെ അപമാനിക്കുകയാണെന്നും ഇന്ത്യയുടെ പുരോഗതിയെ ചോദ്യം ചെയ്യുകയാണെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |