ഭുവനേശ്വർ: ഒഡിഷ ട്രെയിൻ അപകടത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനാജനകമായ സംഭവമാണ് നടന്നത്. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു,. എല്ലാ കോണിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് സർക്കാർ. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. അപകടത്തിൽ നിന്ന് പാഠം ഉൾക്കൊള്ളും. പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മോദി പറഞ്ഞു, രക്ഷാപ്രവർത്തനം നടത്തിയവരെ മോദി അഭിനന്ദിക്കുകയും ചെയ്തു.
വ്യോമസേനയുടെ ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി ബാലസോറിൽ എത്തിയത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്, ധർമ്മേന്ദ്ര പ്രധാൻ എന്നിവരും ഉണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി
ഇ ന്നലെ രാത്രി 7.20ന് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപമാണ് ദുരന്തം. കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന കൊറോമണ്ഡൽ എക്സ്പ്രസ് ആണ് ആദ്യം അപകടത്തിൽ പെട്ടത്. ഇത് ഗുഡ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോഗികൾ അടുത്ത ട്രാക്കിലേക്ക് മറിഞ്ഞതോടെ, ബംഗളൂരു - ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഹൗറ എക്സ്പ്രസിൽ 1300 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. സർക്കാരിന്റെ ഔദ്യോഗിക വിവര പ്രകാരം 261 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ‌്തിട്ടുണ്ട്. ഷാലിമാർ എക്സ്പ്രസിന്റെ 17 ബോഗികളാണ് പാളംതെറ്റിയത്. നാല് ബോഗികൾ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു. നാല് ബോഗികൾ ദൂരേക്ക് തെറിച്ചുപോയി. സിഗ്നൽ തകരാറാണ് അപകട കാരണമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന മാദ്ധ്യമങ്ങളോട് പറഞ്ഞു.മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്രവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |