അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പയ്യന്നൂർ നഗരസഭാ കൗൺസിലർ ടി.പി. സമീറ
കണ്ണൂർ:' വലിയൊരു ശബ്ദത്തോടെയുണ്ടായ ആഘാതത്തിൽ പാളം തെറ്റിയ ട്രെയിൻ ആകെ കുലുങ്ങി ഉലച്ചിലോടെ നീങ്ങിക്കൊണ്ടിരുന്നപ്പോൾ എന്ത് സംഭവിച്ചെന്ന് മനസ്സിലായിരുന്നില്ല. നിരങ്ങി നീങ്ങി കുറച്ച് മുന്നോട്ടുപോയ കോച്ചിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച... അതൊരു ദുഃസ്വപ്നം പോലെയാണ് ഇപ്പോൾ തോന്നുന്നത്""- അപകടത്തിൽ പെട്ട ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്‌പ്രസിലുണ്ടായിരുന്ന പയ്യന്നൂർ നഗരസഭാ കൗൺസിലർ ടി.പി. സമീറയുടെ വാക്കുകളിൽ നടുക്കം വിട്ടുമാറുന്നില്ല.
ഭർത്താവും പയ്യന്നൂർ കേന്ദ്രീയ വിദ്യാലയ അദ്ധ്യാപകനുമായ വി.എം. ഷംസുദ്ദീനും മകൻ മുഹമ്മദ് സദദിന്റെ ജോലി സംബന്ധമായ ആവശ്യവുമായി കൊൽക്കത്തയിലെ സാന്ദ്രഗച്ചിയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്നു സമീറ. പുലർച്ചെ നാലിനാണ് ട്രെയിനിൽ കയറിയത്. സന്ധ്യയോടെയായിരുന്നു അപകടം. ഡി 4 കോച്ചിൽ ട്രെയിനിന്റെ മദ്ധ്യഭാഗത്തായിരുന്നു സമീറയും കുടുംബവും.
കോച്ചിൽ നിന്ന് ഒരു വിധം പുറത്തു കടന്നപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. ചരിഞ്ഞ നിലയിലായിരുന്നു ബോഗികൾ. ചരക്ക് ട്രെയിനിലേക്ക് മുന്നിലുണ്ടായ കോച്ചുകൾ ഇടിച്ചുകയറിയ നിലയിൽ. ആളുകളുടെ നിലവിളിയും ബഹളവുമായിരുന്നു പിന്നീട്. ട്രെയിനിലുണ്ടായ ആളുകളാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വൈകാതെ തന്നെ പ്രദേശവാസികളും ആംബുലൻസുകളുമെല്ലാമെത്തി.
പെട്ടെന്ന് പുറത്തെടുക്കാൻ കഴിയാത്ത വിധത്തിലായിരുന്നു ബോഗികളിൽ യാത്രക്കാർ കുടുങ്ങിക്കിടന്നത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലും. പല ശരീരങ്ങളിലും കൈയും കാലുമുണ്ടായിരുന്നില്ല.
അപകടവാർത്തയറിഞ്ഞ് നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഭയത്തോടെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. സുരക്ഷിതരാണെന്ന് അറിയിച്ചതോടെയാണ് അവർക്ക് ആശ്വാസമായത്. ഇന്നലെ രാവിലെ 11 മണിവരെ അപകടസ്ഥലത്തുണ്ടായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ ചെന്നൈ ദേശീയപാതയിലേക്കെത്തി. അവിടെ നിന്ന് കാറിലാണ് ഭുവനേശ്വറിലേക്ക് തിരിച്ചത്. ഇന്ന് ചെന്നൈയിൽ എത്തിയ ശേഷം നാട്ടിലേക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |