ആലപ്പുഴ : ബോധവത്ക്കരണം അവസാനിപ്പിച്ച് നിയമലംഘകർക്ക് ഇന്ന് മുതൽ നിർമ്മിത ബുദ്ധി ക്യാമറകൾ പിഴ ചുമത്തും. ദേശീയ -സംസ്ഥാന പാതകളിലായി 41 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിലേത് ടിപ്പറും കാറും കൂട്ടിയിടിച്ചുള്ള അപകടത്തിൽ തകർന്നു. നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ നടക്കുകയാണ്. അതിനാൽ ഫലത്തിൽ 40 എ.ഐ ക്യാമറകളാവും പ്രവർത്തിക്കുക.
നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഓട്ടോമാറ്റിക്കായി വായിച്ച് ഫൈൻ ഈടാക്കുന്നത് സംസ്ഥാനതല കൺട്രോൾ റൂമിലാണ്. കൂടുതൽ പരിശോധന വേണ്ട വാഹനങ്ങളുടെ വിവരങ്ങൾ ജില്ലാ കൺട്രോൾ റൂമിലേക്ക് അയക്കും. അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസിലാണ് കൺട്രോൾ റൂം. ക്യാമറകളിലെ തത്സമയ ദൃശ്യങ്ങൾ ജില്ലാആസ്ഥാനത്ത് ലഭിക്കില്ല. അഡ്മിനും, സൂപ്പർവൈസറുമടക്കം കെൽട്രോണിന്റെ ഏഴ് ജീവനക്കാരാണ് ഇവിടെയുള്ളത്. നിയന്ത്രണാധികാരം മോട്ടോർ വാഹന വകുപ്പിനാണ്.
'കുട്ടി' പിഴയിൽ കട്ട്
പന്ത്രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികളെ രണ്ട് പേർക്കൊപ്പം ഇരുചക്ര വാഹനത്തിൽ യാത്രചെയ്താൽ പിഴ ഈടാക്കില്ലെന്ന് ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാൽ, ഇതിന്റെ ഡേറ്റാ ക്രോഡീകരണം സംസ്ഥാന ആസ്ഥാനത്താണോ, ജില്ലാ ആസ്ഥാനത്താണോയെന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ല. പിഴ ഈടാക്കൽ ആരംഭിച്ച ശേഷമേ ഇക്കാര്യം വ്യക്തമാകൂ.
വിവരമറിയും 24 മണിക്കൂറിനുള്ളിൽ
ഫുള്ളി ഓട്ടാമേറ്റഡ് ട്രാഫിക്ക് എൻഫോഴ്സ്മെന്റ് സിസ്റ്റം വഴി നിയമലംഘനത്തെക്കുറിച്ച് വാഹന ഉടമയ്ക്ക് മൊബൈലിലേക്ക് 24 മണിക്കൂറിനകം സന്ദേശമെത്തും. ചെല്ലാനിൽ ഫോട്ടോയും നിയമലംഘനം നടന്ന സ്ഥലം, സമയം എന്നിവ പിഴയടക്കം രേഖപ്പെടുത്തും. ഓൺലൈനായും പിഴ അടയ്ക്കാം. പരമാവധി 60 ദിവസം വരെയാണ് പിഴ അടയ്ക്കാനുള്ള സമയം.
പിഴത്തുക
ഹെൽമറ്റ് / സീറ്റ് ബെൽറ്റില്ല - 500
രണ്ടാംതവണ - 1000
ലൈസൻസില്ല -5000
ഡ്രൈവിംഗിനിടയിലെ മൊബൈൽ ഉപയോഗം - 2000
അമിതവേഗം - 1500
ഇൻഷുറൻസില്ല - 2000
രണ്ടാംതവണ - 4000
ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേർ - 1000
ലൈൻ ട്രാഫിക് ലംഘനം - 2000
അനധികൃത പാർക്കിംഗ്, റിവ്യു മിറർ ഇളക്കി മാറ്രുക - 250
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |