ന്യൂഡൽഹി:നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 143 രൂപ വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. സാധാരണ ഇനത്തിലുള്ള നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2183രൂപയായും (പഴയ വില ക്വിന്റലിന് 2040രൂപ) ഗ്രേഡ് എ ഇനത്തിന് 2203 രൂപയായും (പഴയ വില ക്വിന്റലിന് 2060രൂപ) വർദ്ധിക്കും.
എല്ലാ മൺസൂൺ (ഖാരിഫ്) വിളകളുടെയും 2023-24 മാർക്കറ്റിംഗ് സീസണിലെ താങ്ങുവില വർദ്ധിപ്പിക്കാനും തീരുമാനമായി. എള്ളിനാണ് കൂടുതൽ വർദ്ധന. ക്വിന്റലിന് 8635 രൂപ.
കേരളത്തിൽ സംഭരിച്ച നെല്ലിന് പണം നൽകാത്തതിന്റെ പേരിൽ കർഷകർ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് കേന്ദ്ര സർക്കാർ താങ്ങുവില വർദ്ധിപ്പിച്ചത്. കർഷകർക്ക് കുറഞ്ഞത് ഉൽപാദനച്ചെലവിന്റെ 50ശതമാനം മാർജിൻ ലഭിക്കുന്ന തരത്തിലാണ് താങ്ങുവില നിശ്ചയിച്ചിട്ടുള്ളത്.
നെൽ കർഷകർക്ക് അടക്കം ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കാനാണ് താങ്ങുവില വർദ്ധിപ്പിച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
തൊഴിലാളികൾ, കാളകളെ അല്ലെങ്കിൽ യന്ത്രം ഉപയോഗിച്ച് ചെയ്യുന്ന പണിക്കൂലി, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, വിത്ത്, വളം, രാസവളം, ജലസേചന ചാർജ്ജുകൾ ഉപകരണങ്ങളുടെയും കാർഷിക കെട്ടിടങ്ങളുടെയും മൂല്യത്തകർച്ച, പ്രവർത്തന മൂലധനത്തിന്റെ പലിശ, പമ്പുസെറ്റുകൾക്കുള്ള ഡീസൽ/വൈദ്യുതി എന്നിവയുടെ അടക്കം ചെലവും അദ്ധ്വാനത്തിന്റെ മൂല്യവും കണക്കിലെടുത്താണ് താങ്ങുവില നിശ്ചയിച്ചതെന്നും കേന്ദ്രമന്ത്രി
പിയൂഷ് ഗോയൽ അറിയിച്ചു.
2022-23 സീസണിൽ രാജ്യത്ത് മൊത്തം 330.5 ദശലക്ഷം ടണ്ണിന്റെ റെക്കാർഡ് ഭക്ഷ്യധാന്യ ഉൽപ്പാദനമാണ് കണക്കാക്കുന്നത്. 2021-22ലേക്കാൾ 14.9 ദശലക്ഷം ടൺ കൂടുതൽ. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഉൽപാദനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |