കളമശേരി: പള്ളിലാംകര ഗവ. എൽ.പി. സ്കൂളിൽ പതിമൂന്നു വർഷമായി ക്ലാസ് മുറികളിൽ ഉയർന്ന് കേൾക്കുന്നത് തമിഴും ഹിന്ദിയും ബംഗാളിയും ബോജ്പൂരിയുമൊക്കെയാണ്. മലയാളം പറയാൻ പേരിനും ഒന്നോ രണ്ടോ വിദ്യാർത്ഥികൾ എത്തിയാൽ ആയി. ഇക്കുറിയും പതിവ് തെറ്റിയില്ല. 44 പേർ പ്രവേശനം നേടിയവരിൽ രണ്ടു പേർ മാത്രമാണ് മലയാളികൾ. മറ്റുള്ളവരെല്ലാം അന്യസംസ്ഥാനക്കാരും.
തമിഴ്നാട്, ലക്ഷദ്വീപ്, വെസ്റ്റ് ബംഗാൾ, ഝാർക്കണ്ഡ്, അസാം, സിക്കിം, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുട്ടികൾ മുതൽ നേപ്പാളി വിദ്യാർത്ഥി വരെ ഇവിടെ പഠിക്കുന്നവരിൽ ഉൾപ്പെടുന്നു. പരസ്പരം ഹിന്ദിയിൽ സംസാരിക്കുന്ന ഇവർക്കായി അദ്ധ്യാപകരും ഹിന്ദിയും ഇംഗ്ലീഷും പഠിച്ചു.
കഴിഞ്ഞ തവണ 35 വിദ്യാർത്ഥികൾ എത്തിയവരിൽ ഒരാൾ മാത്രമാണ് മലയാളിയുണ്ടായിരുന്നത്. തമിഴ് നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ആദ്യം പ്രവേശനം നേടിയിരുന്നതെങ്കിലും പിന്നീട് മറ്റു സംസ്ഥാനക്കാരും കളമശേരി ഭാഗത്തേക്ക് കുടിയേറി പാർത്തതോടെ അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥികളുടെ എണ്ണവും വർദ്ധിച്ചു.
ഒന്നു മുതൽ നാലുവരെയാണ് ക്ലാസുകൾ. കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എപ്ലസ് വാങ്ങിയ നേപ്പാളി പെൺകുട്ടി ജി. കാർത്തിക സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. പ്രധാന അദ്ധ്യാപകൻ ബെന്നി ജോസഫ് , റിനി മേരി, എം.എ. രേഖ, റംസി കെ. മയ്തീൻ എന്നിവരാണ് അദ്ധ്യാപകർ.
വിദ്യാർത്ഥികൾക്ക് യൂണിഫോം തുണി സർക്കാർ സൗജന്യമായി നൽകും. തയ്യൽ കൂലി 900 നൽകാൻ വകയില്ലാത്തതിനാൽ പ്രധാന അദ്ധ്യാപകൻ ഇടപെട്ട് ഓരോ വർഷവും സ്പോൺസറെ കണ്ടെത്തും. റോഷ്നി പദ്ധതി പ്രകാരം ആഴ്ചയിൽ രണ്ടു ദിവസമെത്തുന്ന സ്പെഷ്യൽ ടീച്ചറുടെ ക്ലാസുകൾ വർദ്ധിപ്പിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. സ്കൂളിൽ കൃഷിയും സ്പോർട്സും പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടു പ്രൊജക്ടുകൾ കളമശേരി നഗരസഭ മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |