നിയമങ്ങൾ എന്നും സാധാരണ ജനങ്ങൾ മാത്രം പാലിക്കാനുള്ളതാണെന്ന് പലപ്പോഴായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വി.ഐ.പികൾക്കും മന്ത്രിമാർക്കും ഇതൊന്നും ബാധകമല്ലെന്ന മട്ടാണ്. എഐ ക്യാമറ സ്ഥാപിച്ചപ്പോഴും ഈ രീതിയാകുമെന്ന് ജനങ്ങൾക്ക് ഏറെക്കുറെ ബോദ്ധ്യം വന്നതുമായിരുന്നു. റോഡ് നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന മന്ത്രിമാരുടെ അഹംഭാവത്തിന്റെ തെളിവാണ് ജൂൺ ആറിന് കേരളകൗമുദി ഒന്നാംപേജിൽ പ്രസിദ്ധീകരിച്ച, സിഗ്നൽ വെട്ടിച്ചുപോകുന്ന ഒരു മന്ത്രിയുടെ കാറിന്റെ ചിത്രം. ഫോളോ അപ്പ് വാർത്തയും കൗമുദി നൽകി. മന്ത്രിയുടെ വാഹനത്തിന് പകരം ഒരു സാധാരണക്കാരന്റെ വാഹനമാണ് ഇവിടെ നിയമലംഘനം നടത്തിയതെങ്കിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനം എങ്ങനെ ആകുമായിരുന്നു? ഇരട്ടനീതിയുടെ തെളിവ് പുറത്തു കൊണ്ടുവന്ന കൗമുദിക്ക് അഭിനന്ദനം.
അജയ്
തിരുവനന്തപുരം
ജ്യോതിഷശാസ്ത്രവും
ആർഷസംസ്കൃതിയും
ഭാരതീയ ഋഷിപരമ്പര നമുക്കായി പകർന്നുനൽകിയ ശാസ്ത്രീയ അവബോധത്തിൽനിന്നാണ് ആധുനിക ജ്യോതിശാസ്ത്രത്തിന്റെ പിറവിയും തുടർച്ചയും. കാലഗണനയിലെ നാൾവഴികളിൽ പതിയിരിക്കുന്ന ചുഴികളും ആനന്ദവഴികളും മുൻകൂട്ടി ചൂണ്ടിക്കാണിക്കുക എന്നതാണ് ജ്യോതിഷധർമ്മം. പ്രാചീനകാലം മുതൽക്കേ കാലഗണനയും സമയഗണനയും നടത്തിയിരുന്നത് വാനനിരീക്ഷണത്തിലൂടെയായിരുന്നു. ഇത്തരം നിരീക്ഷണങ്ങളിലൂടെ ആഗോളഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന വിധം ശാസ്ത്രീയമായി മഹർഷിവര്യന്മാർ കണ്ടെത്തി. സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഏഴ് ആകാശഗോളങ്ങൾക്കൊപ്പം ചാന്ദ്രപഥവും ക്രാന്തിവൃത്തവും ചേർന്നതാണ് ജ്യോതിഷത്തിന്റെ കാലഗണന സംവിധാനത്തിന്റെ അടിസ്ഥാനം. ചാന്ദ്രപഥവും ക്രാന്തിവൃത്തവും സംയോജിക്കുന്ന സ്ഥാനങ്ങളെ രാഹു, കേതു എന്നിങ്ങനെ വിശേഷിപ്പിക്കുന്നതിലൂടെ നവഗ്രഹങ്ങൾ ജ്യോതിഷത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്നു.
ഭാരതം ലോകത്തിനു നൽകിയ അറിവിന്റെ അക്ഷരഖനികളിൽ ഏറ്റവും പ്രധാനപ്പെട്ടത് തന്നെയാണ് ജ്യോതിഷം. പാശ്ചാത്യർ അംഗീകരിക്കുംവരെ നമ്മുടെ മഹത്തായ സംസ്കൃതിയെ ഏറ്റെടുക്കാൻ മടിക്കുന്ന പുതുസമൂഹം ജ്യോതിഷത്തിന്റെ പ്രധാന്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് വേണം കരുതാൻ. പുരാതന കാലഘട്ടങ്ങളിൽ ജ്യോതിഷത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. രാജഭരണത്തിലും ജനതയുടെ നിത്യജീവിതത്തിലുമെല്ലാം ജ്യോതിഷം ഒരുപോലെ സ്വാധീനം ചെലുത്തി.
ബേപ്പൂർ ടി.കെ.മുരളീധര പണിക്കർ
സംസ്ഥാന ചെയർമാൻ
പണിക്കർ സർവീസ് സൊസൈറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |