തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തി എസ് എഫ് ഐ നേതാവിനെ തിരുകിക്കയറ്റിയ സംഭവത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് വൻ തുക പിഴ. 1,55,938 രൂപ പിഴയൊടുക്കാൻ കേരള സർവകലാശാല കോളേജിനോട് ആവശ്യപ്പെട്ടു. കേരള സർവകലാശാല സിൻഡിക്കേറ്റിന്റേതാണ് തീരുമാനം.
ആൾമാറാട്ടം കണ്ടെത്തിയതിനുപിന്നാലെ സർവകലാശാല തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇതുമൂലമുണ്ടായ നഷ്ടം കോളേജിന്റെ ഭാഗത്തുനിന്ന് ഈടാക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് പിഴ നൽകിയത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി (യു യു സി) വിജയിച്ച അനഘയ്ക്ക് പകരം എസ് എഫ് ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി എ വിശാഖിനെ ഉൾപ്പെടുത്തിയായിരുന്നു തിരിമറി. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ-ഇൻ-ചാർജായിരുന്ന ഡോ. ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും തട്ടിപ്പ് കാട്ടിയ വിദ്യാർത്ഥി വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവരെയും കോളേജ് സസ്‌പെൻഡും ചെയ്തിരുന്നു.
സർവകലാശാല രജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റത്തിനാണ് കേരള സർവകലാശാല നൽകിയ പരാതിയിലെ കേസ്. യൂണിയൻ കൗൺസിലർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയത് കോളേജിന്റെയും സർവകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായി പൊലീസിന് നൽകിയ പരാതിയിൽ രജിസ്‌ട്രാർ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |