SignIn
Kerala Kaumudi Online
Wednesday, 29 May 2024 7.56 PM IST

വിതരണക്കാരുടെ കുടിശിക 400 കോടി; സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ തീരുന്നു

supplyco

തിരുവനന്തപുരം:നാനൂറ് കോടി രൂപ കുടിശിക കിട്ടാനുള്ള പലവ്യഞ്ജന വിതരണക്കാരുടെ നിസഹകരണം കാരണം മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ തീരുന്നു. റേഷൻ കാർഡുമായി ഈ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്.

മുളക്, ചെറുപയർ, സാമ്പാർ പരിപ്പ്, കടല സ്റ്റോക്ക് മിക്ക കടകളിലും തീർന്നു. പഞ്ചസാരയും ഉഴുന്നും ഉൾപ്പെടെ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് മൂന്നു ദിവസത്തേക്കു മാത്രമാണുള്ളത്. മുൻ ടെൻഡറുകളിൽ സാധനം നൽകിയവർക്കുള്ള കുടിശിക 400 കോടിയായി. ഇത് വീട്ടാതെ സാധനം എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ.

സർക്കാർ കുടിശിക തീർക്കുന്നത് വൈകിയാൽ സ്ഥിതി രൂക്ഷമാകും. ആഗസ്റ്റ് അവസാന വാരമാണ് ഓണം. അടുത്ത മാസം തന്നെ ഓണം ഫെയർ ഉൾപ്പെടെയുള്ളവയ്ക്ക് സ്റ്റോക്ക് ഉറപ്പാക്കണം. ഇല്ലെങ്കിൽ വിപണിയിൽ വില കുതിച്ചുകയറും.

രണ്ടര മാസം കൂടുമ്പോഴാണ് സപ്ലൈകോ ടെൻഡർ വിളിച്ച് പർച്ചേസ് നടത്തുന്നത്. കുടിശികയുള്ളതിനാൽ ടെൻഡർ നടപടികളിൽ നിന്ന് കമ്പനികൾ കൂട്ടമായി വിട്ടുനിൽക്കുകയാണ്. പലരും കൂടുതൽ വില ആവശ്യപ്പെടുന്നു.

മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ലാഭം മാർക്കറ്റുകളും വഴി 13 സബ്‌സിഡി ഇനങ്ങളും മറ്റു സാധനങ്ങളുമാണ് നൽകുന്നത്. വിപണി ഇടപെലിന്റെ ഭാഗമായി സബ്സിഡി സാധനങ്ങൾ നൽകിയതിനു മാത്രം സർക്കാർ സപ്ലൈകോയ്ക്ക് 3000 കോടി രൂപ നൽകാനുണ്ട്.

വീണ്ടും ടെൻഡർ വിളിക്കാൻ സപ്ലൈകോ

ടെൻഡറിൽ പങ്കെടുത്ത കമ്പനികൾ ആവശ്യപ്പെടുന്ന വിലയ്ക്കു സാധനമെടുത്താൽ വില കൂട്ടേണ്ടി വരും. അതുകൊണ്ട് പുതിയ ടെൻഡർ വിളിക്കാനാണ് സപ്ലൈകോ തീരുമാനം.

നേരത്തെ ടെൻഡർ ക്ഷണിച്ചപ്പോൾ പതിവ് വിതരണക്കാർ പലരും മാറിനിന്നു.

5600 ടൺ പഞ്ചസാര വേണമെന്നിരിക്കെ ടെൻഡർ ലഭിച്ചത് 1600 ടണ്ണിനു മാത്രം. കിലോഗ്രാമിന് 3.50 രൂപ അധികം ചോദിക്കുകയും ചെയ്തു. ചെറുപയർ 1200 ടൺ വേണ്ടിടത്ത് കിട്ടിയത് 600 ടൺ മാത്രം. കിലോയ്ക്ക് 9 രൂപയാണു അധികം ചോദിക്കുന്നത്. ഉഴുന്നിനു കിലോയ്ക്ക് 10 രൂപയും. ആവശ്യമുള്ളതിന്റെ നാലിലൊന്നു പോലും കിട്ടിയിട്ടുമില്ല. പച്ചരിക്ക് 4.50 രൂപയും മട്ടയരിക്ക് 3 രൂപയും കുറുവ അരിക്ക് 3 രൂപയും അധികം ആവശ്യപ്പെട്ടു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUPPLYCO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.