ഇടുക്കി: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ബാലഗ്രാം കണ്ണാട്ടുശേരി സ്വദേശി ഹരിക്കാണ് വെട്ടേറ്റത്.
ഓട്ടോറിക്ഷ ഡ്രൈവറായ ഹരി രാവിലെ കുട്ടികളെ സ്കൂളിൽ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്പോൾ ബാലഗ്രാം സ്വദേശി കടുക്കൻ സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് ഓട്ടോ തടയുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ സന്തോഷ് കയ്യിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഹരിയെ വെട്ടുകയായിരുന്നു. കൈയ്ക്ക് മൂന്ന് വെട്ടേറ്റ് നിലത്തുവീണ ഹരിയെ നാട്ടുകാർ ചേർന്ന് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ സന്തോഷ് കാറിൽ കയറി രക്ഷപ്പെട്ടു. സന്തോഷ് ക്രിമിനൽ കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഹരിയും സന്തോഷും ഒരു മാസം മുമ്പും ബാലഗ്രാം ടൗണിൽ വച്ച് ഏറ്റുമുട്ടിയിരുന്നു. നെടുങ്കണ്ടം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |