കൊൽക്കത്ത: വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് എ കെ 47 തോക്ക് സമ്മാനിച്ചതിനെ ചൊല്ലി മുൻ തൃണമൂൽ നേതാവ് വിവാദത്തിൽ. തൃണമൂൽ കോൺഗ്രസിന്റെ മുൻ പ്രാദേശിക നേതാവ് റിയാസുൽ ഹഖാണ് ഭാര്യയ്ക്ക് എ കെ 47 തോക്ക് സമ്മാനമായി നൽകിയത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ബി ജെ പിയും സി പി എമ്മും ആവശ്യപ്പെട്ടു.
ഭാര്യ സബീന യാസ്‌മിൻ കെെയിൽ എ കെ 47 തോക്കുമായി നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിയാസുൽ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്. വിവാഹവാർഷികത്തോട് അനുബന്ധിച്ച് നൽകിയ സമ്മാനമാണെന്നും അദ്ദേഹം കുറിച്ചിരുന്നു. എന്നാൽ ചിത്രം പങ്കുവച്ചതിന് പിന്നാലെ വലിയ രീതിയിൽ വിവാദങ്ങൾ ഉയർന്നു. ഇതിന് പിന്നാലെ റിയാസുൽ ചിത്രങ്ങൾ നീക്കം ചെയ്യുകയായിരുന്നു. ഭാര്യയുടെ കെെയിലുള്ളത് കളിത്തോക്കാണെന്നും തനിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സമ്മാനവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാണ് ബി ജെ പിയുടെയും സി പി എമ്മിന്റെയും ആവശ്യം. റിയാസുലിന് തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നാണ് അവരുടെ ആവശ്യം. എന്ത് സന്ദേശമാണ് അദ്ദേഹം ഇതിലൂടെ നൽകുന്നത്? ഇത് താലിബാൻ ഭരണത്തിനുള്ള പ്രോത്സാഹനമാണോയെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ധ്രുബോ സാഹ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |