തിരുവനന്തപുരം: കാർഷിക പ്രതിസന്ധിയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി സർക്കാർ. നെല്ല് കർഷകർക്ക് പണം കൊടുത്തിട്ട് ആറ് മാസത്തോളമായി എന്ന നടൻ ജയസൂര്യയുടെ വിമർശനവും കൃഷിമന്ത്രി പി പ്രസാദ് തള്ളി. പണം കിട്ടിയ കൃഷ്ണപ്രസാദിന്റെ പേരിലാണ് ജയസൂര്യ സംസാരിച്ചത്. പുതിയ തിരക്കഥയുണ്ടാക്കാനാണ് നടൻ ശ്രമിക്കുന്നത്. കർഷകർക്കുള്ള പണം കൊടുത്ത് തീർത്തുകൊണ്ടിരിക്കുകയാണെന്നും കൃഷി മന്ത്രി സഭയിൽ പറഞ്ഞു.
അടുത്തിടെയാണ് മന്ത്രിമാർ ഇരിക്കുന്ന വേദിയിൽ വച്ച് കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റി ജയസൂര്യ പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 'കൃഷിക്കാരുടെ സഹായം നമുക്ക് ദിവസവും മൂന്നുനേരം വേണം. അവരുടെ സഹായമില്ലാതെ നമുക്ക് ഒരുദിവസം പോലും കടന്നുപോകാൻ പറ്റില്ല. നടൻ കൂടിയായ എന്റെ സുഹൃത്ത് കൃഷ്ണപ്രസാദ് നെല്ല് കൊടുത്ത് അഞ്ചാറുമാസം കഴിഞ്ഞിട്ടും സപ്ളൈകോയിൽ നിന്ന് വില കിട്ടിയിട്ടില്ല. തിരുവോണദിവസം അവർ ഉപവാസമിരിക്കുന്നു. നമ്മുടെ കൃഷിക്കാർ തിരുവോണ ദിവസം പട്ടിണിയിരിക്കുകയാണ്. തിരുവോണത്തിന് പട്ടിണിയിരിക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് എങ്ങനെയാണ് പുതുതലമുറ കൃഷിയിലേക്ക് വരുന്നത്?'- ജയസൂര്യ ചോദിച്ചു.
'സർക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടിയുണ്ടാകണം. പച്ചക്കറികൾ കഴിക്കാൻ നമുക്ക് ഭയമാണ്. വിഷമടിച്ച പച്ചക്കറിയാണ് പുറത്തുനിന്ന് വരുന്നത്. ഇവയുടെ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനം ആവശ്യമാണ്. അങ്ങനെയെങ്കിൽ വിഷമില്ലാത്ത, ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാൻ നമുക്ക് കഴിയും.' - ജയസൂര്യ പറഞ്ഞു.
ഇതിന് പിന്നാലെ ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായി. എന്നാൽ, പതിനായിരക്കണക്കിന് കർഷകർക്ക് വേണ്ടിയാണ് ജയസൂര്യ സംസാരിച്ചത്. അതിലെ യഥാർത്ഥ ബോധം മനസിലാക്കണം. അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം നടത്തുകയല്ല വേണ്ടത്. ജയസൂര്യ മനുഷ്യപ്പറ്റുള്ള നടനാണെന്നുമാണ് കൃഷ്ണപ്രസാദ് പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |