തിരുവനന്തപുരം: നിയമ നിർമ്മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഒക്ടോബറിലോ നവംബറിലോ ചേരും. പതിനഞ്ചാം നിയമസഭയുടെ 12-ാം സമ്മേളനത്തിൽ എട്ട് ബില്ലുകൾ പരിഗണിക്കും. ഈ സർക്കാരിന്റെ നിയമ നിർമ്മാണത്തിനായുള്ള അവസാന സമ്മേളനം കൂടിയാവുമിത്.
വയോജന സംരക്ഷണ ബിൽ, മലബാർ ദേവസ്വം ഭേദഗതി ബിൽ, ഡിജിറ്റൽ റീസർവേയിൽ കണ്ടെത്തുന്ന മിച്ചമുള്ള സ്വകാര്യഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള ഡിജിറ്റൽ സർവേ ബിൽ, നാല് വർഷ ഡിഗ്രി പഠനവുമായി ബന്ധപ്പെട്ട ഭേദഗതി ബിൽ,വിദേശ സർവകലാശാല നിയമഭേദഗതി ബിൽ, ആംനെസ്റ്റി സ്കീം നിറുത്തലാക്കാൻ സർക്കാരിന് അധികാരം നൽകുന്ന ബിൽ, ഗാർഹിക തൊഴിലാളി സംരക്ഷണ നിയമം, ഹെഡ്ലോഡ് വർക്കേഴ്സ് ഭേദഗതി ബിൽ എന്നിവയാണ് പരിഗണനയ്ക്ക് വരിക.
മലബാർ ദേവസ്വം ഭേദഗതിയിൽ പഴയ നിയമം മാറ്റി പുതിയത് കൊണ്ടുവരും. ശ്രദ്ധേയമായേക്കാവുന്ന അന്ധവിശ്വാസവും അനാചാരവും ബില്ലും ചർച്ച് ബില്ലും പരിഗണച്ചേക്കില്ല. രണ്ടും വിവാദമായേക്കാമെന്ന കാരണത്തെ തുടർന്നാണിത്.
അടുത്ത വർഷം ആദ്യം ധനകാര്യ ബിൽ കൂടി പാസാക്കുന്നതോടെ ഈ സർക്കാരിന്റെ നിയമസഭാ സമ്മേളനത്തിന് താത്കാലിക വിരാമമാവും. പിന്നാലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പും, 2026ൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |