സിംഗപ്പൂർ: സിംഗപ്പൂരിലെ ചാംഗി എയർപോർട്ടിൽ ഇനി മുതൽ പാസ്‌പോർട്ടില്ലാതെയും യാത്ര നടത്താം. ഓട്ടോമേറ്റഡ് ഇമിഗ്രേഷൻ ക്ലിയറൻസിന്റെ സഹായത്തോടെയാണ് പുതിയ നീക്കം നടപ്പിലാക്കാൻ പോകുന്നത്. അടുത്ത വർഷത്തോടെ പദ്ധതി നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ബയോമെട്രിക് ഡാറ്റയുടെ സഹായത്തോടെ യാത്രികർക്ക് മറ്റ് നഗരങ്ങളിലും സംസ്ഥാനങ്ങളിലും സഞ്ചരിക്കാമെന്നും അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് കമ്മ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജോസേഫൈൻ പാർലമെന്റിൽ പുതിയ പ്രഖ്യാപനം നടത്തിയത്.
ഓട്ടോമേറ്റഡ് ഇമിഗ്രേഷൻ ക്ലിയറൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ചുരുക്കം നഗരങ്ങളിൽ ഒന്നായി ചാംഗി മാറുമെന്ന് മന്ത്രി പറഞ്ഞു. പുതിയ സജീകരണം നിലവിൽ വരുന്നതോടെ യാത്രികർക്ക് ഹാജരാക്കേണ്ടി വരുന്ന ഡോക്യുമെന്റുകളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഭാവിയിൽ യാത്രികർക്ക് ബോർഡിംഗ് പാസുകളും പാസ്‌പോർട്ടുകളും കൈയിൽ സൂക്ഷിക്കേണ്ട ആവശ്യം വരില്ലെന്നും മന്ത്രി വ്യക്തമാക്കി.
എയർപ്പോർട്ടിൽ ബയോമെട്രിക് സാങ്കേതിക വിദ്യയുപയോഗിച്ച് പ്രവർത്തിക്കുന്ന ഫേഷ്യൽ റെക്കഗ്‌നേഷ്യൻ വിദ്യ നിലവിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ എയർപോട്ടുകളിൽ ഒന്നാണ് ചാംഗി. ഏകദേശം 400 ഓളം നഗരങ്ങളിലേക്ക് നൂറോളം വിമാനങ്ങളുടെ സേവനം ചാംഗിയിൽ നടന്നുവരുന്നുണ്ട്. കൊവിഡ് മഹാമാരിക്ക് ശേഷം ജൂൺ മാസത്തിൽ ഏകദേശം അഞ്ച് മില്ല്യൺ യാത്രികരാണ് എയർപോർട്ടിന്റെ സേവനം തേടിയത്.
നിലവിൽ ചാംഗിയിൽ നാല് ടെർമിനലുകളാണ് ഉളളത്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ അഞ്ചാമത്തെ ടെർമിനൽ ഉടൻ തന്നെ തുറക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |