ന്യൂഡൽഹി: ഗോവയെന്ന് ആദ്യം കേൾക്കുമ്പോൾ എല്ലാവരുടെയും മനസിൽ ഒടിയെത്തുക മനോഹരമായ ബീച്ചും പബ്ബുകളുമൊക്കെയാണ്. കുറഞ്ഞ നിരക്കിൽ വിദേശ മദ്യം ലഭിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്. കീശ കാലിയാകാതെ രണ്ടെണ്ണം അടിച്ച് ടൂർ അടിപൊളിയാക്കണമെങ്കിൽ ഗോവയിലേക്ക് വണ്ടി വിട്ടോ എന്നാണ് പൊതുവെ പലരും പറയാറുള്ളത്.
കേരളത്തിൽ ആയിരത്തിൽ കൂടുതൽ വിലവരുന്ന പല വിദേശ മദ്യങ്ങൾക്കും ഗോവയിൽ എത്തിയാൽ 500ൽ താഴെ മാത്രമാണ് വില. വിലയെ കുറിച്ച് പറയുമ്പോൾ മദ്യപിക്കുന്നവരുടെ വിഭാഗം പറയുന്നത് ഗോവയെയും ഡൽഹിയെയും പോലെയൊക്കെ ആയിരുന്നെങ്കിൽ എത്ര നന്നായേനെ എന്നാണ്. കേരളത്തിലെ അമിത വിലയിൽ പല മദ്യപാന്മാരും അസ്വസ്ഥരാണ്.
ഇപ്പോഴിതാ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മദ്യവിലയെ കുറിച്ച് ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഒരു റിപ്പോർട്ട് ചർച്ചയാവുകയാണ്. മദ്യ വ്യാപാര മേഖലയെ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗോവ, ഡൽഹി, കർണാടക, ഹരിയാന, തെലങ്കാന, രാജസ്ഥാൻ, യുപി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. നികുതിയിൽ വരുന്ന വത്യാസം തന്നെയാണ് പല സംസ്ഥാനങ്ങളിലെയും വില നിർണയിക്കുന്നത്.
വിസ്‌കി, റം, വോഡ്ക, ജിൻ എന്നീ മദ്യങ്ങൾ ഗോവയിൽ 100 രൂപ വിലയിൽ ലഭിക്കുമ്പോൾ, ഡൽഹിയിൽ 134 രൂപയാകും. എന്നാൽ കർണാടകയിലേക്ക് എത്തുമ്പോൾ ഈ നിരക്ക് ഇരട്ടിയിൽ അധികമാകും. ഈ വിഭാഗം മദ്യങ്ങൾക്ക് 513 രൂപ കർണാടകയിൽ നൽകണം.
49 ശതമാനം നികുതിയാണ് ഗോവയിൽ മദ്യത്തിന് ഈടാക്കുന്നത്. കർണാടകയിൽ 83 ശതമാനമാണ് നികുതി. മഹാരാഷ്ട്രയിൽ ഈടാക്കുന്നത് 71 ശതമാനമാണ്. എന്നാൽ വിദേശ ഉൽപ്പനങ്ങൾക്ക് ഈടാക്കുന്ന ഇറക്കുമതി തീരുവ എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെയായിരിക്കും. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വൈൻ, മദ്യം എന്നിവയുടെ നികുതി കുറയ്ക്കാൻ കമ്പനികൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി ആവശ്യപ്പെടുന്ന ഒന്നാണ്.
അതേസമയം, പല സംസ്ഥാനങ്ങളിലെയും മദ്യത്തിന്റെ വില നിർണയിക്കുന്നത് പ്രദേശിക നികുതി കൂടി കണക്കാക്കിയാണ്. ഡൽഹിയും മുംബയും ഈ നികുതിയിൽ 20 ശതമാനം വരെ വ്യത്യാസം വരും. ഡൽഹിയിൽ ഒരു കുപ്പി ബ്ലാക്ക് ലേബൽ മദ്യത്തിന് നൽകേണ്ടത് 3,100 രൂപയാണ്. എന്നാൽ മുംബയിലേക്ക് എത്തുമ്പോൾ അത് 4,000 രൂപയാകും.
ഓരോ സംസ്ഥാനങ്ങളിലെയും നിരക്കിലെ വ്യത്യാസം അതിർത്തി കടന്ന് മദ്യം കൊണ്ടുപോകാൻ പലരെയും പ്രേരിപ്പിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്നും ഗോവയിലേക്ക് പോയ വിദ്യാർത്ഥി സംഘത്തിൽ നിന്നും 50 കുപ്പി മദ്യം എക്‌സൈസ് പിടിച്ച സംഭവം ഇതിന് ഉദാഹരണമാണ്.
കേരളത്തിലെ വില
ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ കേരളത്തിലെ വിലയെ കുറിച്ച് പ്രതിപാദിക്കുന്നില്ല. സംസ്ഥാനത്ത് നിലവിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 251 ശതമാനമാണ് നികുതി. വിദേശ നിർമ്മിത വിദേശ മദ്യത്തിന് 115 ശതമാനം നികുതിയും ഈടാക്കുന്നു. കഴിഞ്ഞ ബജറ്റിൽ 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തിയിരുന്നു. 400 കോടി രൂപയാണ് സംസ്ഥാന സർക്കാർ അധിക സെസിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |