ന്യൂഡൽഹി: ബാലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ അടച്ചിട്ടിരുന്ന വ്യോമപാത പാകിസ്ഥാൻ തുറന്നതായി റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്നലെ രാത്രി 12.41ഓടെയാണ് നീക്കിയത്. എല്ലാ സൈനികേതര വിമാനങ്ങൾക്കും യാത്രാനുമതി നൽകിക്കൊണ്ട് വ്യോമപാത തുറക്കുന്നതായിട്ടാണ് പാക്കിസ്ഥാന്റെ അറിയിപ്പ്. ഇത് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് കരുതുന്നത്. പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചത് മൂലം നഷ്ടടത്തിലായ എയർ ഇന്ത്യയ്‌ക്ക് ആശ്വാസം പകരുന്നത് കൂടിയാണ് പുതിയ സംഭവ വികാസങ്ങൾ. പാകിസ്ഥാന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾ ഈ മേഖലയിലൂടെ പറന്നതായും വിവരമുണ്ട്.
ബലാക്കോട്ട് ആക്രമണത്തിന് ശേഷം ഫെബ്രുവരി 26ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പാക് വ്യോമപാത ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കായ് ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാൻ തുറന്ന് കൊടുത്തിരുന്നു. ഭീകരക്യാംപുകൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണ ശേഷം വ്യോമപാതയ്ക്ക് പുറമെ ഇന്ത്യാ–പാക് അതിർത്തി വഴിയുള്ള എല്ലാ സർവീസുകളും നിർത്തിവച്ചിരുന്നു.എന്നാൽ ഇത് തിരിച്ചടിയായെന്നും തങ്ങൾക്ക് കോടികളുടെ നഷ്‌ടമാണുണ്ടായതെന്നുമുള്ള കാര്യം അടുത്തിടെ പാകിസ്ഥാൻ സമ്മതിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമപാത തുറക്കാൻ പാക് അധികൃതർ തയ്യാറായത്.
പാകിസ്ഥാനും വിദേശ വിമാനക്കമ്പനികളും ഫെബ്രുവരി മുതൽ ജൂൺ അവസാനം വരെ നടത്തിയ വിപുലമായ പഠനത്തിൽ ഒരു ദിവസം ഏകദേശം 400 വിമാനങ്ങൾ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കാതെ വഴിമാറിപോകുന്നുവെന്ന് കണ്ടെത്തി. ഈ വിമാനങ്ങൾക്ക് ഇന്ധനച്ചെലവ്, പ്രവർത്തന ചെലവ്, അറ്റകുറ്റപണികൾക്ക് വരുന്ന ചെലവ് എന്നിവയിൽ വലിയ വർദ്ധനവുണ്ടായെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ റൂട്ട് നാവിഗേഷൻ, ഓവർ ഫ്ലൈയിംഗ്, പാകിസ്ഥാൻ എയർപോർട്ടുകളിൽ ലാൻഡ് ചെയ്യുന്നത് എന്നിവയ്ക്ക് പാകിസ്ഥാൻ സിവിൽ ഏവിയേഷൻ ഈടാക്കിയ തുകയിലും വൻ കുറവ് സംഭവിച്ചിട്ടുണ്ട്.
പാക് വ്യോമാതിർത്തിയുടെ മുകളിലൂടെ പറക്കുന്നതിന് ഒരു വിമാനക്കമ്പനിയിൽ നിന്നും ഏകദേശം 580 ഡോളർ (40,000 രൂപ)വരെ വാങ്ങിക്കാറുണ്ട്. 400ഓളം വിമാനങ്ങൾ പാക് വ്യോമാതിത്തിയിലൂടെ പറക്കാത്തതോടെ ഏകദേശം 232,000 ഡോളർ ( ഏകദേശം1,59,80,000 ഇന്ത്യൻ രൂപ) നഷ്ടമാണ് സിവിൽ ഏവിയേഷന് ദിവസവും സംഭവിക്കുന്നതെന്ന് അധികൃതർ പറയുന്നു. കൂടാതെ ടെർമിനൽ നാവിഗേഷൻ, വിമാനങ്ങളുടെ പാർക്കിംഗ് ഫീസ് എന്നീ ഇനത്തിലും വലിയ നഷ്ടമാണ് ദിവസവും കണക്കാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. ക്വാലാലംപൂർ, ബാങ്കോക്ക്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിറുത്തിവച്ചതും ആഭ്യന്തര വിമാന സർവീസുകൾക്ക് കൂടുതൽ സമയം പറക്കുന്നതിനാൽ പ്രവർത്തന, ഇന്ധനച്ചെലവ് വർദ്ധിച്ചതും കാരണം സർക്കാർ നിയന്ത്രണത്തിലുള്ള പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് ഒരു ദിവസം ഏകദേശം 460,000 (ഏകദേശം 3,16,84,570 ഇന്ത്യൻ രൂപ) ഡോളർ നഷ്ടം നേരിട്ടതായാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |