തിരുവനന്തപുരം: ആയുഷ് മിഷനിലെ ഡോക്ടർ നിയമനത്തിന് മന്ത്രി വീണാ ജോർജിന്റെ പി.എ അഖിൽ മാത്യു ഉൾപ്പെടെയുള്ളവർക്ക് 1.75ലക്ഷം കൈക്കൂലി നൽകിയെന്ന പരാതി പൊളിയുന്നു. സംഭവത്തിൽ ഗൂഢാലോചന നടത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അഭിഭാഷകൻ റഹീസിനെ ഇന്നലെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയതു. കേസിലെ ആദ്യ അറസ്റ്റാണിത്.
ഒന്നും രണ്ടും പ്രതികളായ അഖിൽ സജീവൻ,ലെനിൻ എന്നിവർ ഒളിവിലാണ്. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന മന്ത്രിയുടെ വാദം ശരിവയ്ക്കുകയാണിത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോപണം ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസന്റെ സുഹൃത്ത് ബാസിതിനേയും റാഹീസിനേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. ആയുഷ് മിഷന്റെയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടേയും പേരുള്ള വ്യാജ ഇമെയിലുകൾ നിർമ്മിച്ചത് റഹീസാണെന്ന് കണ്ടെത്തി. ഇതിനുപയോഗിച്ച ഫോണും പൊലീസ് പിടിച്ചെടുത്തിട്ടു. ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ കത്തുണ്ടാക്കിയതും റഹീസാണ്. അഖിൽ സജീവുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നും പൊലീസ് കണ്ടെത്തി.
അഖിൽ സജീവന്റെ ഒരു ഫോണും റഹീസാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോൺ വിശദമായ പരിശോധയ്ക്ക് അയക്കും. ഹരിദാസനോടും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശിച്ചിരുന്നെങ്കിലും ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.
ഹരിദാസന്റെ പരാതിയിലും മന്ത്രി ഓഫീസിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ചൂണ്ടിക്കാട്ടി പ്രൈവറ്റ് സെക്രട്ടറി സജീവൻ ഡി.ജി.പിക്ക് നൽകിയ പരാതിയിലും സമാന്തരമായാണ് അന്വേഷണം നടക്കുന്നത്.
ഹരിദാസൻ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി ഓഫീസിൽ എത്തിയിട്ടില്ലെന്നും തെളിഞ്ഞു. ഇയാൾക്ക് വേണ്ടി സുഹൃത്തെന്ന പേരിലെത്തിയ ബാസിത്, പത്തനംതിട്ടയിലെ സി.ഐ.ടി.യു മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവൻ, കോഴിക്കോട്ടുള്ള അഭിഭാഷകൻ ലെനിൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് കൈക്കൂലിക്കഥ മുന്നോട്ടു പോകുന്നത്. സെക്രട്ടേറിയറ്റിലെത്തി അഖിൽ മാത്യുവിന്റെ കൈയിൽ പണം നൽകിയെന്ന് തുടക്കത്തിൽ പറഞ്ഞ ഹരിദാസൻ പിന്നീട് അതിൽനിന്ന് പിന്നോട്ടുപോയി. പണം നൽകിയതായി പറയുന്ന ഏപ്രിൽ 10ന് അഖിൽ മാത്യു പത്തനംതിട്ടയിലായിരുന്നെന്നതിന് തെളിവായി കല്യാണച്ചടങ്ങിന്റെ ദൃശ്യങ്ങളും ശാസ്ത്രീയ തെളിവായി മൊബൈൽ ടവർ ലൊക്കേഷനും പുറത്തുവന്നു. അഖിൽ മാത്യുവിന് പണം നൽകിയതായി പറയുന്ന ദിവസം സെക്രട്ടേറിയറ്റ് അനക്സ് 2ന്റെ പരിസരത്ത് ഹരിദാസൻ ഉണ്ടെങ്കിലും അഖിലിനെ കാണുന്നതോ പണം നൽകുന്നതോ സി.സി ടിവി ദൃശ്യങ്ങളിലില്ല. ഇതോടെയാണ് മന്ത്രിയുടെ ഓഫീസിനെ ആരോപണത്തിൽ തളച്ചിടാനുള്ള ഗൂഢാലോചന പൊളിഞ്ഞത്.
ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
ഹരിദാസൻ എന്തുകൊണ്ട് പരാതിയുമായി മന്ത്രിയുടെ ഓഫീസിലെത്തിയില്ല
ഹരിദാസന് വേണ്ടിയെത്തിയ ബാസിത്തിന് വിഷയവുമായി എന്ത് ബന്ധം
പരാതി എഴുതി നൽകാൻ രണ്ടാഴ്ച സമയമെടുത്തതെന്തുകൊണ്ട്
മന്ത്രിയുടെ പി.എ അഖിൽ മാത്യുവിനെ മാത്രം ലക്ഷ്യമിട്ടതെന്തിന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |