കൊല്ലം: ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിവസ്തുവായ, 72 ഗ്രാം എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി ബി.ഡി.എസ് വിദ്യാർത്ഥി പിടിയിൽ. കോഴിക്കോട് പാനൂർ കിഴക്കോത്ത് പുതുപറമ്പിൽ വീട്ടിൽ പി.പി. നൗഫലാണ് (28) ബംഗളുരുവിൽ നിന്ന് ബസിൽ വരുന്നതിനിടെ പിടിയിലായത്. ഇയാൾ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർത്ഥിയാണ്.
പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർത്ഥികൾക്കും ചെറുകിട കച്ചവടക്കാർക്കും ലഹരിസംഘങ്ങൾക്കും എം.ഡി.എം.എ എത്തിച്ചു നൽകുന്നയാളാണ് നൗഫൽ. ഇന്നലെ പുലർച്ചെ 5.30ന് കൊട്ടിയം ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ ബംഗളൂരുവിൽ നിന്നുള്ള ബസിൽ കൊട്ടിയത്തിറങ്ങുമ്പോഴായിരുന്നു നൗഫൽ പിടിയിലാകുന്നത്. എം.ഡി.എം.എ ബസിൽ കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നൗഫലിന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നാണ് എം.ഡി.എം.എ കണ്ടെത്തിയത്. ചോദ്യം ചെയ്തതിൽ ഇയാൾ താമസിച്ചിരുന്ന കുളപ്പാടത്തെ മുറിയിൽ നിന്നു ഹാഷിഷ് ഓയിലും കഞ്ചാവും മയക്കുമരുന്ന് തൂക്കാൻ ഉപയോഗിച്ച ത്രാസും പിടിച്ചെടുത്തു.
ബംഗളുരുവിൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് കൊണ്ടു വന്ന് വിദ്യാർത്ഥികൾക്കിടയിൽ വില്പന നടത്തുന്നതായിരുന്നു രീതി. സ്വകാര്യ മെഡിക്കൽ കോളേജിൽ കോഴ്‌സ് പൂർത്തിയാക്കിയ നൗഫൽ സപ്ലിമെന്ററി പരീക്ഷയെഴുതാനായി കൊല്ലത്ത് താമസിക്കുകയായിരുന്നു. കൊട്ടിയം, പാരിപ്പള്ളി എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കൊല്ലം സിറ്റി ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |