കൊച്ചി: നടൻ വിനായകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളം വച്ചതിനാണ് നടനെ അറസ്റ്റ് ചെയ്‌തത്. നടൻ മദ്യലഹരിയിലായിരുന്നെന്നും സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയതിനാണ് നടപടിയെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിന് ശേഷം വിനായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധനയ്‌ക്കായി എത്തിച്ചു. മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ നടൻ അസഭ്യ വർഷം നടത്തിയതായാണ് വിവരം. ഇന്ന് വൈകുന്നേരം ഫ്ളാറ്റിൽ ബഹളമുണ്ടാക്കിയ സംഭവത്തിൽ നടനെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ഫ്ളാറ്റിൽ എത്തിയ പൊലീസുകാർക്കുനേരെയും വിനായകൻ അസഭ്യവർഷം നടത്തിയെന്നും സൂചനയുണ്ട്.
നേരത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിന് പിറകെ അദ്ദേഹത്തെ അധിക്ഷേപിച്ച് വിനായകൻ സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം നോർത്ത് പൊലീസിൽ പരാതിപ്പെട്ടു. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി' എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. സംഭവത്തിൽ കലാപ ആഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് നടനെതിരെ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |