തിരുവനന്തപുരം: തലസ്ഥാനത്ത് കേരളീയത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്ര മേളയിൽ നാലാം ദിവസവും വലിയ തോതിൽ പ്രേക്ഷക പങ്കാളിത്തം. ജനപ്രിയ സിനിമകളുടെ വിഭാഗത്തിൽ പ്രദർശിപ്പിച്ച പെരുന്തച്ചൻ, വൈശാലി, കോളിളക്കം തുടങ്ങിയ ചിത്രങ്ങൾക്ക് മണിക്കൂറുകൾക്കു മുമ്പേ തന്നെ ക്യൂ രൂപപ്പെട്ടു തുടങ്ങിയിരുന്നു. നിറഞ്ഞ സദസ്സിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്. നടൻ ജയന്റെ അവസാനചിത്രമായ കോളിളക്കം ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
നാഷണൽ ഫിലിം ആർക്കൈവ്സ് ഡിജിറ്റൈസ് ചെയ്ത ഭാർഗവീനിലയത്തിന് ഒന്നരമണിക്കൂർ മുമ്പേ പ്രേക്ഷകർ ക്ഷമയോടെ കാത്തുനിന്നു. ശ്രീ തീയേറ്ററിൽ നിറഞ്ഞ സദസിന്‌മുമ്പാകെ ചിത്രം പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ റീമേക്കായ നീലവെളിച്ചം ഈ വർഷം പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ പുതുതലമുറ പ്രേക്ഷകരുടെ വൻപങ്കാളിത്തം പ്രദർശനത്തിലുണ്ടായി.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ടുകെ റെസ്റ്ററേഷൻ ചെയ്ത ഓളവും തീരവും എന്ന ചിത്രവും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒഴിമുറി, രുഗ്മിണി, ഡിവോഴ്സ്, മഞ്ചാടിക്കുരു, 101 ചോദ്യങ്ങൾ, ജന്മദിനം തുടങ്ങി 16 ചിത്രങ്ങളും മൂന്നു ഡോക്യുമെന്ററികളുമാണ് ഇന്ന് പ്രദർശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |