കോഴിക്കോട്: മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താരത്തിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ ഇനി പൊലീസ് നോട്ടീസ് അയയ്ക്കില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 354 എ (ലൈംഗികാതിക്രമം) ഉൾപ്പടെയുള്ള വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്‌തിട്ടില്ലെന്ന് പൊലീസ് പ്രഥമദൃഷ്ട്യാ കണ്ടെത്തി.
കേസിൽ പൊലീസ് ബുധനാഴ്ചയാണ് കുറ്റപത്രം സമർപ്പിക്കുക. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം സുരേഷ് ഗോപിയെ വിട്ടയച്ചിരുന്നു. പിന്നീട് നോട്ടീസ് നൽകി വിളിപ്പിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. എന്നാൽ അത്തരത്തിൽ നോട്ടീസ് നൽകി വിളിപ്പിക്കേണ്ട സാഹചര്യം ഇനി ഇല്ല. കേസുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റ് കാര്യങ്ങളുണ്ടായിരുന്നു. അത് ഇന്നലെയോടെ തീർന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സഹോദരൻ സുഭാഷ് ഗോപിക്കും ബന്ധുക്കൾക്കും ബി.ജെ.പി നേതാക്കൾക്കുമൊപ്പം സ്റ്റേഷനിലെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത സുരേഷ് ഗോപിയെ അറസ്റ്റ് രേഖപ്പെടുത്താതെ നോട്ടീസ് നൽകി വിട്ടയച്ചു. ആവശ്യമെങ്കിൽ നോട്ടീസ് നൽകിയാൽ ഹാജരാവണമെന്ന നിർദ്ദേശത്തോടെയാണ് വിട്ടയച്ചതെന്ന് ഡി.സി.പി കെ.ഇ.ബൈജു പറഞ്ഞിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ, എ.സി.പി ബിജു രാജ്, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി എ.ഉമേഷ് എന്നിവരും സ്റ്റേഷനിലുണ്ടായിരുന്നു. സുരേഷ് ഗോപിക്കു വേണ്ടി സീനിയർ അഭിഭാഷകൻ ബി.എൻ.ശിവശങ്കരൻ സ്റ്റേഷനിലെത്തി.
സുരേഷ് ഗോപി ഹാജരാകുമെന്നറിഞ്ഞ് രാവിലെ ഒമ്പതു മുതൽ നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരത്ത് സ്ത്രീകളടക്കം ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകർ അഭിവാദ്യങ്ങളുമായെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, കെ.പി. ശ്രീശൻ, വി.കെ.സജീവൻ തുടങ്ങിയവരും സ്റ്റേഷനിലെത്തിയിരുന്നു. സുരേഷ് ഗോപി എത്തിയപ്പോൾ പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പണിപ്പെട്ടു.
തുടക്കത്തിൽ മാദ്ധ്യമ പ്രവർത്തകരെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിച്ചില്ല. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി മാദ്ധ്യമ പ്രവർത്തകരെ മാത്രം അനുവദിച്ചു. സുരേഷ് ഗോപി മൊഴിയെടുക്കലിനു ശേഷം രണ്ടരയോടെ മടങ്ങി. കഴിഞ്ഞ മാസം 27ന് കോഴിക്കോട്ട് രേവതി പട്ടത്താന പണ്ഡിത സദസ് ഉദ്ഘാടന ശേഷം മാദ്ധ്യമ പ്രവർത്തകയുടെ ദേഹത്ത് സ്പർശിച്ചതാണ് കേസിനിടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |