പാലോട്: പതിവായി ഒരു വീട്ടിൽ തന്നെ മോഷണം നടത്തിയ മോഷ്ടാക്കൾ പിടിയിൽ. തിരുവനന്തപുരം പനങ്ങോട് മത്തായികോണം രാജ്ഭവനിൽ സ്മിതയുടെ വീട്ടിൽ ആറ് മാസത്തിനിടെ മൂന്നുതവണ മോഷണം നടത്തി പണവും സ്വർണവും കവർന്നക്കേസിലെ പ്രതികളെയാണ് പാലോട് പൊലീസ് കഴിഞ്ഞദിവസം പിടികൂടിയത്.മത്തായികോണം തടത്തരികത്ത് വീട്ടിൽ അഭിലാഷ് (18), ബൗണ്ടർമുക്ക് മീരാൻ വെട്ടികരിക്കകം മിഥുൻ (19) എന്നിവരാണ് പിടിയിലായത്.
ലോറി ഡ്രൈവറായ സ്മിതയുടെ ഭർത്താവ് ഷാജു ജോലിക്ക് പോകുന്ന സമയങ്ങളിൽ ഭാര്യയും കുട്ടികളും കുടുംബവീട്ടിലാണ് കഴിയുന്നത്.ഇതു മനസിലാക്കിയ പ്രതികൾ തുടർച്ചയായി ഇവിടെത്തന്നെ മോഷണം നടത്തുകയായിരുന്നു. അവസാനം നടത്തിയ മോഷണത്തിൽ നിന്ന് ലഭിച്ച സ്വർണാഭരണം വില്പന നടത്താൻ ശ്രമിക്കവെയാണ് പ്രതികൾ പിടിയിലായത്. മോഷണം നടത്തി ലഭിക്കുന്ന പണം ഉല്ലാസയാത്രകൾക്കും ആഡംബര ജീവിതം നയിക്കാനുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. ഇവർ മറ്റൊരിടത്തും മോഷണം നടത്തിയതായി സൂചനകളൊന്നുമില്ല.
പാലോട് സി.ഐ ഷാജിമോൻ.പി, എസ്.ഐമാരായ നിസാറുദ്ദീൻ,റഹിം,ഉദയകുമാർ,സി.പി.ഒമാരായ രജിത് രാജ്,വിനീത്,ദിലീപ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |