രണ്ട് മനസുകൾ തമ്മിലും രണ്ട് കുടുംബങ്ങൾ തമ്മിലുമുള്ള പവിത്രമായ ബന്ധമെന്നാണ് വിവാഹത്തെ കുറിച്ചുള്ള നമ്മുടെ സങ്കൽപം. പ്രായപൂർത്തിയായ രണ്ട് മനുഷ്യർ ഒന്നിച്ചുജീവിക്കുന്നത് അതുവരെ ശീലിച്ചുവന്ന പല കാര്യങ്ങളിൽ നിന്നും പാടേ മാറിയും പുതിയൊരു തരത്തിലുമാകും. വിവാഹത്തോടനുബന്ധിച്ച് ലോകമാകെയുള്ള പലതരം ആചാരങ്ങൾ പതിവുണ്ട്. ചിലത് കൗതുകകരമാണെങ്കിൽ മറ്റ് ചിലത് വിചിത്രവും ഭയപ്പെടുത്തുന്നതുമൊക്കെയാകാം.
ജാതകവും പൊരുത്തവും എല്ലാം നോക്കി വിവാഹിതരാകുന്ന നമ്മുടെ നാട്ടിൽ ഇവയുമായി ബന്ധപ്പെട്ട് തന്നെ ചില വിചിത്രമായ ആചാരങ്ങൾ വച്ചുപുലർത്താറുണ്ട്. ഭൂരിഭാഗം യുവാക്കളുടെയും വിവാഹം മുടക്കികളായാണ് ചൊവ്വയെയും ശനിയെയുമെല്ലാം കാണുന്നത്. ഇത്തരത്തിൽ ദോഷമുള്ള പെൺകുട്ടികൾ ചെയ്യേണ്ട ഒരാചാരം നമ്മുടെ രാജ്യത്തുണ്ട്. അതാണ് ആദ്യം.
മരത്തിനെ 'കെട്ടണം'
അതെ, മരത്തിനെ വിവാഹം ചെയ്യണം. ചൊവ്വ, ശനി ദോഷമുള്ള പെൺകുട്ടികൾ ശാപം കിട്ടിയവരെന്നും ഇവരുടെ ഭർത്താവിന്റെ അപമൃത്യു ഒഴിവാക്കാൻ ആദ്യം ഒരു മരത്തെ വിവാഹം ചെയ്യണമെന്നാണ് വിചിത്രമായ ഒരു ആചാരം. ഇതിനുശേഷം ഈ വിവാഹം കഴിച്ച മരത്തെ മുറിച്ചുകളഞ്ഞാൽ അത് നശിക്കുന്നതോടെ ശാപത്തിൽ നിന്നും മുക്തയായി എന്നാണ് ചിലർ വിശ്വസിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല മറ്റ് വിവിധ രാജ്യങ്ങളിലും ഈ ആചാരമുണ്ട്.
വധുവിന് നേരെ അമ്പെയ്‌ത്ത്
പണ്ടുകാലത്ത് യുദ്ധങ്ങളിലും വേട്ടയ്‌ക്കും എല്ലാം മനുഷ്യൻ ഉപയോഗിച്ചിരുന്ന ആയുധമാണല്ലോ അമ്പും വില്ലും. ചൈനയിലെ യുഗൂർ സംസ്‌കാരത്തിൽ വിശ്വസിക്കുന്നവർ വരനോട് മൂന്ന് തവണ വധുവിന് നേരെ അമ്പെയ്യാൻ ആവശ്യപ്പെടും. വരൻ മൂന്ന് അമ്പ് വധുവിന് നേരെ അയക്കുന്നു. പിന്നീട് എന്നും സ്നേഹത്തോടെ ഒന്നിച്ച് കഴിയും എന്ന് സൂചിപ്പിക്കാൻ വരൻ ആ അമ്പുകൾ മൂന്നും ഒടിച്ചുകളയുകയും ചെയ്യും.
മാലിന്യം വാരിയെറിയൽ
വിവാഹദിനത്തിന് മുൻപ് വധുവിനെ സുഹൃത്തുക്കൾ കൂട്ടിക്കൊണ്ട് പോയി ശരീരത്തിലേക്ക് ചത്തമീനുകൾ, തൈര്, ടാർ, തൂവൽ എന്നിങ്ങനെ വിവിധ സാധനങ്ങൾ വാരിയെറിയും.പിന്നീട് മദ്യം നൽകിയ ശേഷം മരത്തിൽ കെട്ടിയിടും. ഇത്തരത്തിലെ ബുദ്ധിമുട്ടുകളെല്ലാം പെൺകുട്ടി തരണം ചെയ്‌താൽ അവൾ ജീവിതത്തിലെ പ്രയാസങ്ങൾ മറികടക്കാൻ പഠിച്ചു എന്ന് കണക്കാക്കി വിവാഹിതയാകാൻ ഒരുക്കും.
ചൂരലുകൊണ്ട് ചുട്ടയടി
കൊറിയയിൽ നിലവിലുള്ള വിചിത്രമായൊരു ആചാരമാണിത്. വിവാഹം കഴിക്കുന്ന പുരുഷനെ കാൽപാദങ്ങൾ ചേർത്ത് വരിഞ്ഞുകെട്ടും. ഇതിന്‌ശേഷം ആദ്യരാത്രിയ്‌ക്ക് മുൻപ് ഒരുതരം മീനിനെ ഉപയോഗിച്ചോ ചൂരൽ കൊണ്ടോ കാൽപ്പാദത്തിൽ അടിക്കും. പയ്യന്റെ സ്വഭാവം കൃത്യമായി അറിയാനും അവന്റെ ശക്തി മനസിലാക്കാനുമാണ് ഇത്തരത്തിൽ വിചിത്രമായ ഒരു ആചാരം.
പുരുഷനെപ്പോലെ വേഷംകെട്ടുക
പ്രാചീന ഗ്രീക്ക് സംസ്‌കാരം നിലനിന്ന പ്രദേശമെന്ന് പ്രശസ്‌തമാണല്ലോ സ്‌പാർട്ട. ഇവിടെ അതിവിചിത്രമായ ഒരാചാരം ഉണ്ട്. വധു പുരുഷന്മാരെപ്പോലെ തലമുടി വടിക്കുകയും ഒപ്പം പുരുഷനെപ്പോലെ വസ്‌ത്രം ധരിക്കുകയും വേണം.
പെണ്ണിന് വേണ്ടി കരയണം
ചൈനയിലെ തുജിയ എന്ന വിഭാഗത്തിലെ ജനങ്ങളുടെ അമ്പരപ്പിക്കുന്ന ഒരാചാരമാണ് വധുവിന് വേണ്ടി കരയുക എന്നത്. ഒരുമണിക്കൂർ നേരം വിവാഹിതയാകാൻ ഒരുങ്ങുന്ന പെൺകുട്ടി കരയണം. പിന്നാലെ 10 ദിവസം പെൺകുട്ടിയുടെ അമ്മയും ഒപ്പം ചേരണം. ഇതിനുശേഷം മുത്തശി കരയും. ഇത്തരത്തിൽ പല ടോണുകളിൽ കരയുന്നത് സന്തോഷത്തിന്റെ ലക്ഷണമായാണ് ഈ വിഭാഗക്കാർ കണക്കാക്കുന്നത്.
മൂന്ന് ദിവസം ടോയ്‌ലറ്റിൽ വിടില്ല
ബോർണിയോയിലെ തിടോംഗ് എന്ന വിഭാഗത്തിൽ പെട്ട ജനങ്ങൾ വിവാഹശേഷം മൂന്ന് ദിവസത്തേക്ക് വധൂവരന്മാരെ വീട്ടിൽ നിന്ന് പുറത്തുപോകാനോ ടോയ്‌ലറ്റ് ഉപയോഗിക്കാനോ അനുവദിക്കില്ല. ഇക്കാര്യം പരിശോധിക്കാൻ ഒരാളെ നിയമിക്കുകയും ചെയ്യും ഇവർ. ഭക്ഷണവും വെള്ളവും വളരെ ചെറിയ അളവിൽ നൽകും. ദമ്പതികൾ തമ്മിൽ പിരിയാതിരിക്കാനോ മക്കൾക്ക് ആപത്തുണ്ടാകാതിരിക്കാനോ ഒക്കെയാണ് ഇത്തരത്തിൽ ചെയ്യുന്നത്.
പാത്രം തല്ലിപൊട്ടിക്കുക
ജർമ്മനിയിൽ നിലവിലുള്ള ഒരാചാരമാണിത്. പരമ്പരാഗത ജർമ്മൻ വിവാഹത്തിൽ ഗ്ളാസ് കൊണ്ടുള്ളവ ഒഴികെ ഏതെങ്കിലും വസ്‌തുക്കൾ കൊണ്ട് നിർമ്മിച്ച പാത്രം തമ്മിലടിച്ച് തകർക്കും. ഇത്തരത്തിൽ ദുഷ്‌ടാത്മാക്കളെ ഒഴിവാക്കാം എന്നാണ് ജർമ്മൻ വിശ്വാസം. തുടർന്ന് പാത്രത്തിന്റെ അവശിഷ്‌ടം ഇരുവരും ചേർന്ന് എടുത്തുകളയണം. വിവാഹ ജീവിതം ഒട്ടും എളുപ്പമല്ലെന്നും ഇരുവരും ഒന്നിച്ച് വേണം പ്രയാസങ്ങളെ അകറ്റാൻ എന്നും കാണിക്കുന്ന ഒരാചാരമാണിത്.
ഇത്തരത്തിൽ വിചിത്രവും അമ്പരപ്പിക്കുന്നതുമായ നിരവധി ആചാരങ്ങൾ ഇനിയുമുണ്ട് ലോകത്ത് പലത്. ഇവയെല്ലാം പൊതുവിൽ മധൂവരന്മാരുടെ മികവിനായാണ് എന്നാണ് സൂചിപ്പിക്കാറ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |