ജറുസലേം: ഇസ്രയേൽ- ഹമാസ് യുദ്ധം തുടങ്ങി ഒന്നരമാസം പിന്നിടുമ്പോൾ ഗാസയിൽ താത്‌കാലിക വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി നെതന്യാഹു മന്ത്രിസഭ. നാല് ദിവസത്തെ വെടിനിർത്തലിനാണ് അനുമതി. ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ധാരണയായത്.
കരാർ പ്രകാരം ഹമാസ് ഒക്‌ടോബർ ഏഴിന് പിടികൂടി തടവിലാക്കിയ 50 ബന്ദികളെ മോചിപ്പിക്കും. ഇക്കാര്യം വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്‌താവന പുറത്തിറക്കി. എന്നാൽ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. ഇസ്രയേൽ കസ്റ്റഡിയിലുള്ള 150 പാലസ്‌തീൻ തടവുകാരെ മോചിപ്പിക്കുമെന്നും വിവരമുണ്ട്. സ്ത്രീകളും കുട്ടികളും അടങ്ങിയ ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുന്നത്.
ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ രാത്രി മുഴുവൻ നീണ്ട കാബിനറ്റ് യോഗത്തിന് ശേഷമാണ് കരാറിന് അംഗീകാരം നൽകിയത്. 'ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്, പക്ഷേ ഇത് ശരിയായ തീരുമാനമാണ് എന്നാണ് യോഗത്തിനുശേഷം അദ്ദേഹം മന്ത്രിമാരോട് പറഞ്ഞത്.
ഓരോ പത്ത് ബന്ദികളെ മോചിപ്പിക്കുമ്പോഴും വെടിനിർത്തൽ ഓരോ ദിവസം കൂടി നീട്ടാനാണ് തീരുമാനം. എല്ലാ ബന്ദികളെയും രാജ്യത്ത് തിരിച്ചെത്തിക്കും. ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യാനും ഗാസയിൽ നിന്ന് ഇനി യാതൊരുവിധ ഭീഷണിയും ഉയരില്ലെന്ന് ഉറപ്പാക്കാനും ഇസ്രയേൽ സർക്കാരും സൈന്യവും പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഹമാസും പ്രസ്താവനയിറക്കി. ഇസ്രയേൽ ജയിലുകളിൽ നിന്ന് 150 പാലസ്തീനികളെ മോചിപ്പിക്കുമെന്നും ഹമാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |