ന്യൂഡൽഹി : സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാത്തതിനെതിരെയുള്ള പുനഃപരിശോധനാഹർജികൾ തുറന്നകോടതിയിൽ പരിഗണിക്കണമെന്ന് സുപ്രീംകോടതിയിൽ ആവശ്യം. ഹർജിക്കാരുടെ അഭിഭാഷകൻ മുകുൾ റോത്തഗി ഇക്കാര്യം അഭ്യർത്ഥിച്ചപ്പോൾ, പരിശോധിച്ച് തീരുമാനിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചിന്റെ മറുപടി.
സ്വവർഗ വിവാഹത്തിന് നിയമസാധുത വേണമെന്ന ആവശ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭരണഘടനാ ബെഞ്ച് നേരത്തേ തള്ളിയിരുന്നു. എന്നാൽ, ലൈംഗിക ന്യൂനപക്ഷത്തോട് വിവേചനമുണ്ടെന്ന് അഞ്ച് ജഡ്ജിമാരും അഭിപ്രായപ്പെട്ടത് അഭിഭാഷകൻ ഇന്നലെ ചൂണ്ടിക്കാട്ടി. വിവേചനമുണ്ടെങ്കിൽ പരിഹാരവും അനിവാര്യമാണ്. വലിയൊരു വിഭാഗത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. നവംബർ 28ന് തുറന്നകോടതിയിൽ വാദം കേൾക്കണമെന്നും മുകുൾ റോത്തഗി ആവശ്യപ്പെട്ടു.
എന്തുകൊണ്ട് പ്രത്യേകമായി ആവശ്യപ്പെടുന്നു ?
പുനഃപരിശോധനാ ഹർജികൾ ജഡ്ജിമാരുടെ ചേംബറിൽ തീർപ്പാക്കുന്നതാണ് സുപ്രീംകോടതിയിലെ രീതി. അവിടെ അഭിഭാഷകരുടെ വാദമുഖങ്ങളുണ്ടാകില്ല. തൂക്കുകയർ വിധിച്ച കേസുകളിലും, അസാധാരണമായ കേസുകളിലും മാത്രമേ തുറന്നകോടതിയിൽ വാദം കേൾക്കൂ.
ഇതിനായി അഭിഭാഷകർ പ്രത്യേക അപേക്ഷ സമർപ്പിക്കും. ഇ.ഡിയുടെ അറസ്റ്റ് അടക്കം അധികാരങ്ങൾ അംഗീകരിച്ച വിധി, ശബരിമല യുവതി പ്രവേശനം, ഡൽഹിയിലെ അധികാര തർക്കം തുടങ്ങി ഒട്ടേറെ കേസുകളിലെ പുനഃപരിശോധനാ ഹർജികൾ തുറന്നകോടതിയിലാണ് പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |