തിരുവനന്തപുരം: ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളി അറസ്റ്റിൽ. മുംബയ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് ( എ ടി എസ് ) ആണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂന്തുറ സ്വദേശി അമീനാണ് പിടിയിലായത്. ഇയാളെ മുംബയിലേക്ക് കൊണ്ടുപോയി. പൂന്തുറ സ്വദേശിയാണെന്ന് പ്രതിയാണ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.
ഇ-മെയിൽ അയച്ച കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്കടക്കം പിടിച്ചെടുത്തു. ഇന്നലെ രാവിലെയാണ് ഇമെയിൽ വഴി അധികൃതർക്ക് ഭീഷണി സന്ദേശം വന്നത്. ഭീഷണിക്ക് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് എ.ടി.എസ് അന്വേഷിക്കും. കേരള പൊലീസിനെ അറിയിക്കാതെയായിരുന്നു എ.ടി.എസിന്റെ നീക്കം.
'ഇതു വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. പത്തു ലക്ഷം യുഎസ് ഡോളര്‍ ബിറ്റ്‌കോയിനായി നിശ്ചിത മേല്‍വിലാസത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ രണ്ടാം ടെര്‍മിനല്‍ തകര്‍ക്കും. 24 മണിക്കൂറിന് ശേഷം അടുത്ത മുന്നറിയിപ്പു നല്‍കും.' എന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്. വിമാനത്താവളത്തിന്റെ സൗകര്യങ്ങളെക്കുറിച്ച് അഭിപ്രായം അറിയിക്കാനുള്ള ഫീഡ് ബാക്ക് ഐ ഡിയിലാണ് ഇ-മെയിൽ അയച്ചത്. ഇ-മെയിലിൽ സ്ഫോടനം എന്ന് വിഷയം രേഖപ്പെടുത്തിയിരുന്നു.
സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സഹർ പൊലീസ് കേസെടുത്തു. കൂടാതെ ഇതിന് സമാന്തരമായി എ ടി എസ് സെെബർ സെല്ലും അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് ഐ പി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇമെയിൽ അയച്ചത് കേരളത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഉടൻ തന്നെ എ ടി എസ് സംഘം കേരളത്തിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രിയോടെ മുംബയിൽ എത്തിച്ച് സഹർ പൊലീസിന് കെെമാറും. പ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |