ടെൽ അവീവ്: ഗാസയിൽ നാൽപ്പത്തിയെട്ടു ദിവസത്തെ യുദ്ധത്തിന് താത്കാലിക വിരാമമായി നാല് ദിവസത്തെ വെടിനിറുത്തൽ ഇന്ന് നിലവിൽ വന്നു. പ്രാദേശിക സമയം രാവിലെ ഏഴുമണിയോടെയാണ് (ഇന്ത്യൻ സമയം 10.30) വെടിനിറുത്തിയത്. ആക്രമണങ്ങളൊന്നും ഇന്ന് റിപ്പോർട്ട് ചെയ്തില്ല.
വെടിനിറുത്തൽ കരാർ പ്രകാരം ഹമാസ് ആദ്യഘട്ടമായി 13 ഇസ്രയേലി ബന്ദികളെയും ഇസ്രയേൽ 39 പാലസ്തീൻ തടവുകാരെയും മോചിപ്പിച്ചതായാണ് റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഇസ്രയേലി ബന്ദികളെ ഹമാസ് തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വച്ച് റെഡ്‌ക്രോസിന് കൈമാറി. തുടർന്ന് ആംബുലൻസുകളിൽ ഈജിപ്റ്റ് അതിർത്തി കവാടമായ റാഫയിലേക്ക് കൊണ്ടുപോയി. അവിടെ ഇസ്രയേൽ സൈന്യം അവരെ ഏറ്റുവാങ്ങി. ഈജിപ്ഷ്യൻ വിമാനത്താവളമായ എൽ അരിഷിൽ എത്തിക്കുന്ന ബന്ദികളെ ഇസ്രയേലിന്റെ സൈനിക ഹെലികോപ്ടറിൽ ഹാത്‌സെറിം എയർബേസിലേക്ക് കൊണ്ടുപോകും.
പാലസ്തീനികളായ 24 സ്ത്രീകളെയും 15 കുട്ടികളെയുമാണ് ഇസ്രയേൽ മോചിപ്പിച്ചത്. ഏറെപ്പേരും അധിനിവേശ വെസ്റ്റ്ബാങ്ക് സ്വദേശികളാണ്. ഹൈഫയിലെ ഡാമൺ, മെഗിദ്ദോ ജയിലുകളിൽ നിന്ന് ഇവരെ റെഡ്‌ക്രോസിന് കൈമാറാനായി റാമള്ളയിലെ ഓഫെർ ജയിലിലേക്ക് കൊണ്ടുപോയി.
നാല് ദിവസമായി ഇസ്രയേൽ 150 പാലസ്തീനികളെയും ഹമാസ് 50 ഇസ്രയേലികളെയും മോചിപ്പിക്കുമെന്നാണ് ധാരണ ബന്ദികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇസ്രയേൽ സേന അറിയിച്ചു.
ഇസ്രയേലികൾക്ക് പുറമേ തായ്‌ലൻഡ് സ്വദേശികളായ 12 ബന്ദികളെയും ഹമാസ് മോചിപ്പിച്ചു. തായ് പൗരൻമാരെ വിട്ടയച്ചതിന് പിന്നിൽ ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ ഉണ്ടാക്കിയ കരാറുമായി ബന്ധമില്ല എന്നാാണ് വിവരം., ഈജിപ്റ്റ് ഇടപെട്ടാണ് ഇവരുടെ മോചനം സാദ്ധ്യമാക്കിയതെന്ന് ഈജിപ്ത്യൻ സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അറിയിച്ചു. എംബസി അധികൃതർ ഇവരെ കൂട്ടിക്കൊണ്ടുവരാൻ പോകുകയാണെന്ന് തായ് പ്രധാനമന്ത്രി അറിയിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |