ശിവഗിരി : ആലുവ സർവ്വമത സമ്മേളനത്തിന്റെയും വൈക്കം സത്യഗ്രഹത്തിന്റെയും ശതാബ്ദി ആഘോഷങ്ങളുടെ സംഗമ വേളയിലാണ് 91 -ാമത് തീർത്ഥാടനം ശിവഗിരിയിൽ നടക്കുന്നത്. മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മദിനവും ഈ അവസരത്തിൽ ആഘോഷിക്കുകയാണ്.
മതമൗലികവാദവും മതതീവ്രവാദവും വളർന്നു പന്തലിച്ച ഇന്നത്തെ സാഹചര്യത്തിൽ ഗുരുദേവന്റെ മതേതര കാഴ്ചപ്പാടുകൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ഗുരുവിന്റെ മതസങ്കല്പവും മതേതര കാഴ്ചപ്പാടും ഉയർത്തിപ്പിടിക്കാനും പ്രാവർത്തികമാക്കാനുമുള്ള വേദി കൂടിയാണ് ശിവഗിരി തീർത്ഥാടനം. കേന്ദ്രമന്ത്രിമാർ, കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ, മന്ത്രിമാർ, സാമൂഹിക സാംസ്കാരിക, സാഹിത്യ, ആദ്ധ്യാത്മിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും.
ഡിസംബർ 15 മുതൽ ജനുവരി 5 വരെയാണ് ശിവഗിരി തീർത്ഥാടന കാലം. 15 മുതൽ പ്രഭാഷണ പരമ്പരയും കലാപരിപാടികളും ഉണ്ടായിരിക്കും. ഗുരുദേവ ദർശനത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനുതകും വിധം പ്രശസ്തരുടെ പ്രഭാഷണങ്ങൾ നടത്തും. തീർത്ഥാടനത്തെ വരവേറ്റുകൊണ്ടു ലോകമാകെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഗുരുദേവ പ്രസ്ഥാനങ്ങളും ഭക്തരും ശിവഗിരി ബന്ധുക്കളും തുടക്കം കുറിച്ചിട്ടുണ്ട്. ആലുവയിൽ ഗുരുദേവൻ വിളിച്ചു ചേർത്ത സർവ്വമത സമ്മേളത്തിന്റെ ശതാബ്ദി സ്മരണയിൽ അദ്വൈതാശ്രമത്തിൽ നിന്നും കോട്ടയം വൈക്കത്ത് ഗുരുദേവന്റെ അനുഗ്രഹത്തോടെ നടന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി സ്മരണ ഉണർത്തി വൈക്കം ടി.കെ. മാധവൻ സ്ക്വയറിൽ നിന്നും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിസ്മരണ ഉണർത്തി പത്തനംതിട്ടയിൽ നിന്നുമുളള മൂന്ന് ഔദ്യോഗിക പദയാത്രകളുൾപ്പെടെ നൂറോളം പദയാത്രകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർത്ഥാടന ദിവസങ്ങളിൽ ശിവഗിരിയിൽ എത്തിച്ചേരും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, യു.എ.ഇ, യു.കെ, ബഹ്റിൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും തീർത്ഥാടകസംഘങ്ങളും എത്തിച്ചേരും. വിദേശ രാജ്യങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തീർത്ഥാടന വിളംബര സമ്മേളനങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. തീർത്ഥാടന ലക്ഷ്യങ്ങൾ മുഖ്യ വിഷയമായി പ്രചരിപ്പിച്ചുകൊണ്ടുളള പ്രചാരണ സമ്മേളനങ്ങളും നാടാകെ സംഘടിപ്പിക്കും.
തീർത്ഥാടനമഹാമഹത്തെ വരവേൽക്കാൻ നാടാകെ ഒരുങ്ങുമ്പോൾ ശിവഗിരിയിലേക്ക് അവധിദിനങ്ങളിലും മറ്റും വർദ്ധിച്ച തോതിൽ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടുതുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |