ന്യൂഡൽഹി : പാക് ബന്ധമുള്ള ഗാസ് വ ഇ ഹിന്ദിന്റെ ഭീകര ശൃംഖല തേടി കേരളം അടക്കം നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്. കേരളത്തിൽ കോഴിക്കോട്ടായിരുന്നു പരിശോധന.
എൻ.ഐ.എ കൊച്ചി യൂണിറ്റ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കോഴിക്കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ഇയാളെ വിട്ടയച്ചെന്നാണ് അറിയുന്നത്.
ഉത്തർപ്രദേശിലെ അസംഗഡ്, മദ്ധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ സോംനാഥ് ജില്ലയിലെ ഗിർ എന്നിവിടങ്ങളിലും ഭീകരരെന്ന് സംശയമുള്ളവരുടെ വീടുകളിൽ അടക്കം റെയ്ഡ് നടന്നു. നിർണായക രേഖകളും, മൊബൈൽ ഫോണുകളും, സിം കാർഡും, ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.
ബീഹാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ഗാസ് വ ഇ ഹിന്ദ്. ഈ സംഘടന പാക് ഭീകരരുമായി ചേർന്ന് രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി എൻ.ഐ.എക്ക് സൂചന ലഭിച്ചിരുന്നു. നേരത്തേ ബീഹാർ പൊലീസ് താഹിർ എന്ന മർഖൂബ് അഹമ്മദ് ഡാനിഷ് എന്നയാൾക്കെതിരെ കേസെടുത്തിരുന്നു. ഇയാൾ 2022 ജൂലായിൽ അറസ്റ്റിലായതോടെയാണ് ഭീകരസംഘടനയുടെ ഇന്ത്യയിലെ വേരുകളെ സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിക്ക് അറിവ് ലഭിച്ചത്. വാട്സാപ് ഗ്രൂപ്പിലൂടെ സ്ലീപ്പർ സെൽ രൂപീകരിച്ച് ഭീകരപ്രവർത്തനം നടത്തിവരികയായിരുന്നു. പാക് സ്വദേശി ആരംഭിച്ച വാട്സാപ് ഗ്രൂപ്പിൽ ഇന്ത്യക്കാരെയും പാകിസ്ഥാനികളെയും ബംഗ്ലാദേശികളെയും യെമൻ പൗരന്മാരെയും ചേർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |