ശിവഗിരി: തീർത്ഥാടനത്തിനെത്തുന്ന ഭക്തരെ വരവേൽക്കാൻ ശിവഗിരി മഠത്തിലും സമീപപ്രദേശങ്ങളിലും മുന്നൊരുക്കമാരംഭിച്ചു. വിവിധങ്ങളായ അറ്റകുറ്റപ്പണികളും, നവീകരണങ്ങളും തുടങ്ങിയിട്ടു ആഴ്ചകളായി. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായുള്ള ശിവഗിരി മഠം പ്രവേശന കവാടത്തിലെ പണികളും ശാരദാമഠത്തിനു സമീപത്തെ മതിലുകളുടെ പുനർനിർമ്മാണവും ഊർജ്ജിതമാക്കി. അനുകൂല കാലാവസ്ഥയായതിനാൽ പകലും രാത്രിയിലും ജോലി നടക്കുന്നുണ്ട്.
ശാരദാമഠം, മഹാസമാധി, ഗുരുപൂജാ മന്ദിരം, പർണശാല, അതിഥിമന്ദിരം തുടങ്ങി ശിവഗിരിയിലെ എല്ലാ കെട്ടിടങ്ങളും ആകർഷകമാക്കുന്ന ജോലികളും തുടരുകയാണ്. ഒപ്പം വൈദ്യുത ദീപാലങ്കാരങ്ങളുടേയും ഉച്ചഭാഷിണികളുടേയും അനുബന്ധ ജോലിയും തുടങ്ങി. അന്നദാനപ്പന്തൽ, വിവിധ സമ്മേളനങ്ങൾക്കുള്ള പന്തൽ, വ്യാപാര സ്റ്റാളുകൾ എന്നിവയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.
ഭക്തരുടെ വരവും വർദ്ധിച്ചു. തീർത്ഥാടന ലക്ഷ്യപ്രചാരണയോഗങ്ങളും പദയാത്രാസംഘാടന യോഗവും നടക്കുന്നുണ്ട്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ തുടങ്ങിയവരും ട്രസ്റ്റ് ബോർഡിലെ മറ്റംഗങ്ങളുമുൾപ്പെടെ എല്ലാ സന്യാസിശ്രേഷ്ഠരും തീർത്ഥാടന വിജയത്തിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നുണ്ട്. വിവിധ കമ്മിറ്റികളുടെ യോഗം ദിവസവും ചേർന്ന് പ്രവർത്തനം വിലയിരുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |