കൊച്ചിയിൽ ഇന്ന് ബ്ളാസ്റ്റേഴ്സ് Vs ചെന്നൈയിൻ പോരാട്ടം
കൊച്ചി: ഐ.എസ്.എല്ലിലെ സതേൺ ഡർബിയിൽ ജയിക്കണം. ഒന്നാം സ്ഥാനം തിരിച്ചുപിടിക്കണം. ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം ഇതുമാത്രമാണ്. സമനിലയായാൽ കൂടിയും പോയിന്റ് പട്ടികയിൽ ഒന്നാമനാകുമെങ്കിലും ജയത്തിൽ കുറഞ്ഞതൊന്നും ടീം ആഗ്രഹിക്കുന്നില്ല. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എതിരാളികളായ ചെന്നൈയിൻ എഫ്.സിയും മിന്നും ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. രാത്രി എട്ടിനാണ് കിക്കോഫ്. ലീഗിലെ ഇടവേളക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്.സിയെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്‌സ് സീസണിലെ എട്ടാം മത്സരത്തിനിറങ്ങുമ്പോൾ തികച്ചും ആത്മവിശ്വാസത്തിലാണ്. സീസണിൽ സ്വന്തം ആരാധകർക്ക് മുന്നിൽ തോൽവിയറിയാതെയാണ് ആശാൻ ഇവാൻ വുകോമനോവിച്ചിന്റെയും ശിഷ്യരുടെയും കുതിപ്പ്.
വിലക്കിന് ശേഷം കളത്തിലെത്തിയ മിലോസ് ഡ്രിൻസിച്ചിന്റെ ഗോളിലാണ് കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദനിെതിരെ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചുകയറിയത്. ആക്രമണങ്ങൾക്ക് മൂർച്ചയില്ലെന്ന വിമർശനം ബ്ലാസ്റ്റേഴ്‌സിനുണ്ട്. പോരായ്മകൾ നികത്തി ചെന്നൈയിനെതിരെ മികച്ച വിജയമാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, ഡയ്‌സുകെ, രാഹുൽ തുടങ്ങിയ താരങ്ങൾ ഫോമിലാണ്. ടീമിൽ ഇവാൻ വുകോമനോവിച്ച് കാര്യമായ മാറ്റങ്ങൾ വരുത്താൻ സാദ്ധ്യതയില്ല. സീസണിൽ ചെന്നൈയിന്റെ നാലാമത്തെ എവേ മത്സരമാണിത്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങിയ ടീം ഇതുവരെ രണ്ട് മത്സരങ്ങൾ മാത്രം ജയിച്ച് ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. കൊച്ചിയിലെ ആരാധകർക്ക് മുന്നിലെ മത്സരം വെല്ലുവിളി നിറഞ്ഞതാണെങ്കിലും മികച്ച പ്രകടനം നടത്താൻ ടീം സജ്ജമായി കഴിഞ്ഞെന്ന് ചെന്നൈയിൻ പരിശീലകൻ ഓവൻ കോയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |