ഹൈദരാബാദ്: തെലങ്കാനയിൽ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. നാളെ വോട്ടെടുപ്പ്. സംസ്ഥാനത്ത് ബി.ആർ.എസ്, കോൺഗ്രസ് ബി.ജെ.പി പാർട്ടികൾ വൻ റാലികളും റോഡ് ഷോകളും നടത്തി. കോൺഗ്രസ് റാലികൾക്ക് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും 27ന് നയിച്ച റാലിയുടെ ആവേശത്തിലായിരുന്നു ഇന്നലെയും ബി.ജെ.പി.
ബി.ആർ.എസ് റാലികൾക്ക് പാർട്ടി വർക്കിംഗ് പ്രസിഡന്റും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റ മകനുമായകെ.ടി.രാമറാവുവാണ് നേതൃത്വം നൽകിയത്. റാവുവിന്റെ മകൾ കെ.കവിത നിസാമാബാദിലും സമീപ ജില്ലകളിലും കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്
നിർണായകം സ്ത്രീ വോട്ടർമാർ
തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ പിന്തുണ ഇത്തവണ നിർണായകമാണ് .ഒരു കോടി 62 ലക്ഷത്തോളമുള്ള സ്ത്രീ വോട്ടർമാരെ ലക്ഷ്യമിട്ട് വാഗ്ദാന പെരുമഴയാണ് രാഷ്ട്രീയ പാർട്ടികൾ നൽകിയത്.
'മന കെ.ടി.ആറു വസ്തന്നാരു...."
റോഡ് ഷോ ആരംഭിക്കുന്ന സ്ഥലത്ത് കെ.ടി.രാമറാവു എത്തുന്നത് ഹെലികോപ്ടറിലാണ്. പിന്നെ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ കയറും. കെ.ടി.ആർ എത്തുന്നിടത്ത് മണിക്കൂറുകൾക്ക് മുമ്പു തന്നെ ഡാൻസും പാട്ടും തുടങ്ങും. ഉടനെ പൊലീസ് ആ റോഡ് ഭാഗികമായി അടയ്ക്കും. കുക്കട്പള്ളിയിലെ പ്രധാന റോഡുകളിലൊന്ന് ഇങ്ങനെ അടച്ചപ്പോൾ വൈകിട്ട് ആറ്. രണ്ടു മണിക്കൂറിൽ കൂടുതൽ ആ റോഡിലേക്കു പ്രവേശനം പാർട്ടി പ്രവർത്തകർക്കു മാത്രം. ആർക്കും പരാതിയില്ല.
റോഡിന്റെ ഒരു വശത്ത് വേദിയിൽ 'ജയ് തെലങ്കാന...'പാട്ട് തുടങ്ങും. 'മന കെ.ടി.ആറു വസ്തന്നാരു....' (നമ്മുടെ കെ.ടി.ആർ വരുന്നു) എന്ന പാട്ട് കേട്ടാലുറപ്പിക്കാം കെ.ടി.ആർ ഉടൻ എത്തും. ഇരമ്പുന്ന പ്രവർത്തകരുടെ നടുവിലേക്ക് കെ.ടി.ആർ എത്തും. സ്വാഗതവും നന്ദിയും മുഖ്യപ്രസംഗവുമെല്ലാം കെ.ടി.ആർ തന്നെ. പ്രദേശത്തെ സ്ഥാനാർത്ഥി വാഹനത്തിൽ കയറി വെറുതെ കൈകൂപ്പി നിന്നാൽ മതി.
രാഹുൽഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെയായിരുന്നു പ്രധാനമായും പ്രസംഗം.
രാഹുൽ പ്രവേശന പരീക്ഷ എഴുതിയിട്ടുണ്ടോ
2014ൽ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കും അവരുടെ ജോലി നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഇന്ന് അദ്ദേഹം തൊഴിലില്ലായ്മയെക്കുറിച്ച് ഓർത്തത്. രാഹുൽ ഗാന്ധി ഒരിക്കലെങ്കിവും ഒരു പ്രവേശന പരീക്ഷ എഴുതിയിട്ടുണ്ടോ? സ്വകാര്യ മേഖലയിലോ മറ്റേതെങ്കിലും സ്ഥലത്തോ ജോലി ചെയ്തിട്ടുണ്ടോ?-കെ.ടി രാമറാവു ചോദിക്കുന്നു.പി.വി നരസിംഹ റാവു നേരിട്ട അനീതിയുടെ ചരിത്രത്തെക്കുറിച്ച് പ്രിയങ്കയ്ക്ക് അറിയില്ല എന്നത് നിർഭാഗ്യകരമാണ്. ജീവിതകാലം മുഴുവൻ കോൺഗ്രസിനെ സേവിച്ച മനുഷ്യനെ പാർട്ടി അപമാനിച്ചു. മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം എ.ഐ.സി.സി ഹെഡ് ഓഫീസിൽ കൊണ്ടുവരാൻ പോലും അനുവദിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |