നിസാമാബാദ്: ബി.ആർ.എസ് ഇത്തവണ നൂറ് സീറ്റുകൾ നേടി അധികാരം നിലനിറുത്തുമെന്ന് കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.കവിത. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ബി.ആർ.എസ് വളരും. പാർട്ടി ദേശീയ പാർട്ടിയായി വളരുമെന്ന് കവിത കേരളകൗമുദിയോട് പറഞ്ഞു.
സർവേകളിൽ കോൺഗ്രസിന് മുന്നേറ്റം?
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും അത്തരം പല സർവേകളും വന്നതല്ലേ. എന്നിട്ടും ഞങ്ങൾ വിജയിച്ചത് വലിയ മാർജിനിലാണ്. അത് ഇത്തവണയും ആവർത്തിക്കും. കാമറെഡ്ഡിയിൽ പിതാവിനെതിരെ മത്സരിക്കുന്ന രേവന്ത് റെഡ്ഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
കർണാടകം പോലെ തെലങ്കാനയും നേടുമെന്ന് കോൺഗ്രസുകാർ പറയുന്നു?
കർണാടകയിൽ ബി.ജെ.പിയിലെ അഴിമതിയിലും തമ്മിലടിയിലും മടുത്ത ജനം വേറെ വഴിയില്ലാതെയാണ് കോൺഗ്രസിന് വോട്ട് ചെയ്തത്. തെലങ്കാനയിൽ അതല്ല സ്ഥിതി. ഇവിടെ സ്ഥിരതയുള്ള സർക്കാരും വികസനവുമുണ്ട്. അതിൽ ജനം വിശ്വസിക്കുന്നു. തമ്മിലടിയ്ക്കുന്ന കോൺഗ്രസിനെ അധികാരത്തിലെത്തിച്ചാൽ അവർ ജനങ്ങളെപ്പറ്റി ചിന്തിക്കില്ലെന്നുറപ്പല്ലേ.
കുടുബവാഴ്ചയെന്ന് ആരോപണമുണ്ടല്ലോ?
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരേ വേദിയിൽ നിന്ന് തെലങ്കാനയിൽ കുടുംബവാഴ്ചയാണ് എന്ന് ആരോപിക്കുന്നതു തമാശയാണ്. സംസ്ഥാനത്തിനായുള്ള പ്രക്ഷോഭകാലത്താണ് ഞാൻ രാഷ്ട്രീയത്തിലെത്തുന്നത്.
മദ്യനയ കേസിൽ അന്വേഷണമുണ്ടല്ലോ?
ആ കേസിൽ എനിക്കൊരു പങ്കുമില്ലെന്ന് ജനങ്ങൾക്കറിയാം. സത്യം ഒരു നാൾ പുറത്തുവരും
ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ?
അങ്ങനെ ചിന്തിക്കേണ്ടി വരുന്നില്ല. പാർട്ടി ഒറ്റയ്ക്കു തന്നെ ഭരിക്കുമെന്ന് നിങ്ങൾക്ക് ഡിസംബർ മൂന്നിന് മനസിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |