കൊട്ടാരക്കര: അമ്മയെ വെട്ടിക്കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കൊട്ടാരക്കര പൊലീസ് കുറ്റപത്രം നൽകിയ കേസിൽ മകനെ കോടതി കുറ്റവിമുക്തനാക്കി. കൊല്ലം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്ജ് ബിന്ദു സുധാകരനാണ് വിധി പ്രസ്താവിച്ചത്.
കലയപുരം വില്ലേജിൽ പെരുങ്കുളം ചെറുകോട്ട് മഠത്തിൽ ശാന്താദേവി അന്തർജ്ജനമാണ് (68) കൊല്ലപ്പെട്ടത്. മകനായ പൊടിക്കുട്ടൻ എന്ന് വിളിക്കുന്ന അശോക് കുമാറിനെയാണ് (52) വിട്ടയച്ചത്.
2018 ഏപ്രിൽ 14ന് രാവിലെ 7.30ന് വീട്ടിലെ ഹാളിലായിരുന്നു സംഭവം. മാനസിക രോഗിയായ പ്രതി ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചതോടെ പിതാവ് നാരായണൻ പോറ്റി കൊട്ടാരക്കര പൊലീസിന്റെ സഹായം തേടി. പൊലീസിനെ കണ്ടതോടെ പ്രതി അക്രമാസക്തനായി അമ്മയുടെ കഴുത്തിൽ കത്താൾ വച്ച് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പിതാവ് പൊലീസിനെ തിരിച്ചയച്ചു. പിന്നീട് അമ്മ അനുനയിപ്പിക്കാൻ ശ്രമിക്കവേ കസേരയിലിരുത്തി കഴുത്തിന് പിന്നിൽ നിരവധി തവണ വെട്ടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയായ പിതാവ് പറഞ്ഞത്.
തുടർന്ന് റബർ ടാപ്പിംഗ് കത്തി ഉപയോഗിച്ച് പ്രതി സ്വയം കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. സ്ത്രീയുടെ കഴുത്തിൽ ഒൻപത് വെട്ടേറ്റിരുന്നതായി പോസ്റ്റ് മോർട്ടം നടത്തിയ ഡോ. തങ്കമ്മ ജോർജ് കോടതിയിൽ മൊഴിനൽകിയിരുന്നു. എന്നാൽ ദൃക്‌സാക്ഷിയായിരുന്ന അയൽവാസി കൂറുമാറി. സംഭവം നടന്ന ഹാളിൽ പ്രതിയോടൊപ്പം പിതാവും ഉണ്ടായിരുന്നെന്നും പ്രതിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ഭാര്യയും ഭർത്താവുമായി വാക്കുതർക്കം നടക്കുന്നത് കണ്ടാണ് പൊലീസുകാരോടൊപ്പം താനും തിരികെപ്പോയതെന്നാണ് മൈലം പള്ളിക്കൽ എ.എസ്.ഭവനിൽ രവിരാജൻ കോടതിയിൽ മൊഴി നൽകിയത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് ആറ് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകളും ആയുധം അടക്കം ഏഴ് തൊണ്ടിയും ഹാജരാക്കി. പ്രതിക്കെതിരെ ആരോപണം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ. കല്ലൂർ കൈലാസ് നാഥ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |