ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ-ഹമാസ് താത്കാലിക വെടിനിറുത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതോടെ ഇന്നലെ അർദ്ധരാത്രിയോടെ കൂടുതൽ ബന്ദികളെ മോചിപ്പിച്ചു. 12 ഇസ്രയേലി ബന്ദകൾ ഹമാസ് മോചിപ്പിച്ചു. ഇതിൽ 2 വിദേശികളും ഉൾപ്പെടുന്നു. അതേസമയം, 30 പാലസ്തീൻ തടവുകാരെ ഇന്ന് ഇസ്രയേൽ മോചിപ്പിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. കഴിഞ്ഞ ദിവസം ഖത്തർ,ഈജിപ്റ്റ്,യു.എസ് എന്നിവർ നടത്തിയ മദ്ധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് രണ്ട് ദിവസത്തേക്ക് വെടിനിറുത്തൽ നീട്ടിയത്.
അതേസമയം, ഹമാസ് മോചിപ്പിക്കുന്നവരുടെ കൂട്ടത്തിൽ വിദേശികളുമുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുലർച്ചെ 11 ഇസ്രയേലി ബന്ദികളെയും 33 പാലസ്തീൻ തടവുകാരെയും മോചിപ്പിച്ചിരുന്നു. അതേസമയം, വടക്കൻ ഗാസയിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയും സൈന്യം വെടിയുതിർക്കുകയും ചെയ്തതിനെ തുടർന്ന് തങ്ങളുടെ നിരവധി സൈനികർക്ക് പരിക്കേറ്റതായി ഇസ്രയേൽ സൈന്യം പറയുന്നു. എന്നാൽ ഇതിന് ഉത്തരവാദി ഇസ്രയേലാണെന്ന് ഹമാസ് പറഞ്ഞു.
നവംബർ 24ന് വെടിനിറുത്തൽ ആരംഭിച്ചതിന് ശേഷം ഇസ്രയേൽ വെടിവയ്പിൽ ഒരാളെങ്കിലും കൊല്ലപ്പെട്ടതായി ഹമാസും യു.എൻ ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ ഈജിപ്റ്റ് വഴി ഗാസയിലേക്ക് മരുന്ന്, ഭക്ഷണം എന്നിവ എത്തിക്കുന്നതിനായി അമേരിക്ക മൂന്ന് സൈനിക വിമാനങ്ങൾ അയയ്ക്കും.
അതേസമയം, ഗാസയിൽ ആരോഗ്യ സംവിധാനം വേഗത്തിൽ മെച്ചപ്പെടുത്തിയില്ലെങ്കിൽ ആക്രമണത്തിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ പേർ രോഗം ബാധിതരായി മരിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നൽകി.
അതിനിടെ വെടിനിറുത്തൽ ചർച്ചകൾക്കായി ഇസ്രയേൽ, യു.എസ് ഇന്റലിജൻസ് മേധാവികൾ ഖത്തറിലെത്തി. വെടിനിറുത്തൽ കുറച്ചു ദിവസത്തേക്ക് കൂടി നീട്ടാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.
വെടിനിറുത്തൽ അവസാനിച്ചാൽ ഉടൻ ഗാസയിൽ പോരാട്ടം തുടങ്ങുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു. ഇതുവരെ 39 ഇസ്രയേലി ബന്ദികളെ ഹാമാസും 117 പാലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചിട്ടുണ്ട്. ഇസ്രയേലി ബന്ദികളെ കൂടാതെ, ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ജനീവ ആസ്ഥാനമായുള്ള റെഡ് ക്രോസിന് 12 വിദേശ പൗരന്മാരെയും ഹമാസ് കൈമാറിയിരുന്നു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പാലസ്തീനികൾ കൊല്ലപ്പെട്ടു.
16,000 പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിന് 49-ാം നാളാണ് അയവ് വന്നത്. കഴിഞ്ഞ 24 മുതലാണ് ഗാസയിൽ വെടിനിറുത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. പിന്നാലെയാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. കുട്ടികളെയും സ്ത്രീകളെയുമാണ് ഹമാസ് ആദ്യം മോചിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |